print edition മോദിയുടെ പരിപാടിക്ക് റെയിൽവേയുടെ ധൂർത്ത്

സുനീഷ് ജോ
Published on Mar 27, 2026, 12:53 AM | 1 min read
തിരുവനന്തപുരം : ജീവനക്കാർക്ക് അലവൻസ് നൽകാൻ ഫണ്ടില്ലെന്ന് പറയുന്ന റെയിൽവേ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊതുപരിപാടിക്കായി ചെലവഴിച്ചത് ആറുകോടി രൂപ. ജനുവരി 23ന് പുത്തരിക്കണ്ടത്ത് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയുടെ ചെലവാണ് റെയിൽവേ ഏറ്റെടുത്തത്. തിരുവനന്തപുരം റെയിൽവേ ഡിവിഷനാണ് തുക ചെലവഴിച്ചത്. നാല് ട്രെയിനുകളുടെ ഫ്ലാഗ്‌ഓഫിനൊപ്പം തിരുവനന്തപുരം കോർപറേഷന്റെ നഗരവികസന രേഖ പ്രഖ്യാപനം ഉൾപ്പെടെയുള്ള ബിജെപി പരിപാടികളും പുത്തരിക്കണ്ടത്ത് നടന്നു. അന്ന് വിതരണം ചെയ്‌ത ഭക്ഷണപൊതിക്ക് ഒന്നിന് 250 രൂപവീതമാണ് ഇൗടാക്കിയത്.
കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേയിൽ രണ്ടുമാസമായി ജീവനക്കാർക്ക് അലവൻസുകൾ നൽകുന്നില്ല. പണമില്ലെന്നാണ് പറയുന്നത്. ട്രാഫിക്, സിഗ്‌നലിങ്, കൊമേഴ്‌സ്യൽ, എൻജിനീയറിങ് ജീവനക്കാർക്കാണ് അലവൻസുകൾ നിഷേധിക്കുന്നത്. മാസം ശരാശരി 7500 രൂപയാണ് അലവൻസ് ഇനത്തിൽ ലഭിക്കേണ്ടത്.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ കോൺട്രാക്ടർമാർക്ക് 200 കോടിയിലേറെ രൂപ കുടിശ്ശികയാണ്. അതിനാൽ നിർമാണപ്രവർത്തനങ്ങളും ട്രാക്കുകളുടെ അറ്റകുറ്റപ്പണിയും വൈകുന്നു. സിഗ്‌നൽ പരിപാലനം നടക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. എറണാകുളം നിർമാണവിഭാഗം ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ കീഴിൽമാത്രം 150 കോടി രൂപ കരാറുകാർക്ക് കുടിശ്ശികയുണ്ട്. തിരുവനന്തപുരം ഡിവിഷനിൽ വിവിധ പ്രവൃത്തികൾക്ക് ജനുവരിമുതൽ മാർച്ചുവരെ 52 കോടിയും പാലക്കാട് ഡിവിഷനിൽ 82.85 കോടിയും കുടിശ്ശികയാണ്.










0 comments