അതിജീവിതയുടെ വാട്സാപ് ചാറ്റ് പുറത്തുവിട്ട് രാഹുലിന്റെ കൂട്ടാളി ഫെനി നൈനാൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ മൂന്നാമത്തെ പീഡന പരാതി നൽകിയ അതിജീവിതയുടെ വാട്സാപ് ചാറ്റ് പുറത്തുവിട്ട് ഫെനി നൈനാൻ. പരാതിക്കാരിയുമായുള്ള വാട്സ് ആപ്പ് ചാറ്റ് എന്ന പേരിൽ സ്ക്രീൻ ഷോട്ടുകളാണ് ഫെനി നൈനാൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.
മൂന്നാമത്തെ പീഡന പരാതിയിലെ അതിജീവിതയുടെ മൊഴിയിലും രാഹുലിന്റെ കൂട്ടാളിയായ ഫെന്നി നൈനാന്റെ പേര് ഉയർന്നു വന്നിരുന്നു. ലൈംഗിക പീഡനത്തിനൊപ്പം സാമ്പത്തിക ചൂഷണത്തിന് ഇരയാക്കിയെന്നുമുള്ള അതിജീവിതയുടെ മൊഴിയിലാണ് രാഹുലിന്റെ കൂട്ടാളിക്കെതിരായ പരാമർശം.
നേരത്തെ രാഹുലിനെതിരെ വന്ന പരാതിയിലെ അതിജീവിതയും ഫെന്നി നൈനാന് എതിരെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ഹോംസ്‌റ്റേയിൽ വിളിച്ചുവരുത്തിയായിരുന്നു തന്നെ പീഡിപ്പിച്ചതെന്നും അവിടേയ്ക്ക് കൊണ്ടുപോകാൻ വന്ന രാഹുലിനൊപ്പം സുഹൃത്തായ ഫെന്നി നൈനാനും ഉണ്ടായിരുന്നെന്നുമായിരുന്നു പരാതിക്കാരി പറഞ്ഞത്. അടൂർ നഗരസഭയിലെ പോത്രോട് എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയായി ഫെന്നി നൈനാൻ പരാജയപ്പെട്ടിരുന്നു.ഇയാളുടെ സ്ഥാനാർഥിത്വം വലിയ വിവാദമായിരുന്നു.
'കാറിൽ കയറ്റി റിസോർട്ട് പോലെയുള്ള ഒരു സ്ഥലത്തേക്ക് കൊണ്ടു പോയി. രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാൻ ആണ് കാർ ഓടിച്ചിരുന്നത്. റിസോർട്ടിലെത്തി മുറിയിൽ കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ശരീരമാകെ മുറിവേൽപ്പിച്ചു. അതിക്രൂരമായ പീഡനത്തിനാണിരയാക്കിയത് '- കഴിഞ്ഞ പരാതിയിൽ യുവതി പറഞ്ഞിരുന്നു.










0 comments