print edition വലയിൽ കുടുങ്ങിയത് ‘റഡാർ മിസൈൽ’

കോഴിക്കോട് പുതിയാപ്പ ഹാർബറിന് സമീപത്ത് കണ്ടെത്തിയ പ്രതിരോധ വകുപ്പിന്റെ ഷെൽ (ഫയല്‍ ചിത്രം)
കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ കടലിൽനിന്ന് കിട്ടിയത് നാവികസേനയുടെ കൈവശമുണ്ടായിരുന്ന റഡാർ മിസൈൽ. മറ്റ് യുദ്ധക്കപ്പലുകളിൽനിന്ന് വരുന്ന മിസൈലുകളെ ലക്ഷ്യമിട്ട് സഞ്ചരിച്ച് വഴിതിരിച്ചുവിടാൻ ഉപയോഗിക്കുന്ന ശരാശരി പ്രഹരശേഷിയുള്ള മിസൈലാണ് പുതിയാപ്പയിലെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയതെന്ന് നാവികസേനയുടെ പരിശോധനയിൽ വ്യക്തമായി.
കൊച്ചിയിൽനിന്നെത്തിയ സംഘം മിസൈൽ നിർവീര്യമാക്കി.
മറ്റ് യുദ്ധക്കപ്പലുകളിൽനിന്നുവരുന്ന മിസൈലുകൾ റഡാറിൽ പതിഞ്ഞാലുടൻ പറന്നെത്തി അവയെ വഴിതിരിച്ചുവിടുകയും ചെറുപ്രഹരത്തിലൂടെ കടലിൽ വീഴ്ത്തുകയുമാണ് റഡാർ മിസൈലുകളുടെ ദൗത്യം. ഏറെക്കാലം മുന്നേ കടലിൽ വീണതാകാമെന്നാണ് നാവികസേനയുടെ നിഗമനം. എന്നാൽ, കാലപ്പഴക്കം നിശ്ചയിക്കാനായിട്ടില്ല.
നാവികസേനാംഗങ്ങൾ പരിശീലനത്തിന്റെ ഭാഗമായി തൊടുത്ത മിസൈലാണെന്നാണ് നിഗമനം. ഇന്ത്യൻ പ്രതിരോധസേനയുടെ മിസൈലായതിനാൽ മറ്റ് സംശയങ്ങളില്ല. വ്യാഴാഴ്ച രാവിലെ മാലൂർകുന്ന് എആർ ക്യാമ്പിലെത്തിയാണ് നേവി സംഘം മിസൈൽ നിർവീര്യമാക്കിയത്. കുതിപ്പേകാൻ ഉപയോഗിക്കുന്ന പ്രൊപലന്റ് തീർന്ന് മിസൈൽ കടലിൽ വീണതെന്നും പരിശോധനയിൽ വ്യക്തമായി. മിസൈലിന്റെ അവശിഷ്ടഭാഗങ്ങൾ കൊച്ചി നാവിക കേന്ദ്രത്തിലെ ഡമ്പിങ് യാർഡിലെത്തിച്ച് നശിപ്പിക്കും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുതിയാപ്പയിൽനിന്ന് മത്സ്യബന്ധനത്തിനായിപ്പോയ രാജലക്ഷ്മി ബോട്ടിലെ തൊഴിലാളികൾക്കാണ് കരയിൽനിന്ന് 30 നോട്ടിക്കൽ മൈൽ അകലെനിന്ന് മിസൈൽ കിട്ടിയത്. ‘പ്രതിരോധ സേനയുടെ ഷെൽ’ ആണെന്നായിരുന്നു പ്രാഥമിക നിഗമനം. സ്ഫോടകവസ്തുക്കൾ അവശേഷിക്കുന്നുണ്ടെന്ന് ബോംബ് സ്ക്വാഡും എലത്തൂർ കോസ്റ്റൽ പൊലീസും നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു.










0 comments