പത്തനംതിട്ടയിൽ മൂന്നുവയസുകാരിയെ അടക്കം നാലുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂർ ഷട്ടർമുക്കിനുസമീപം മൂന്നുവയസുകാരിയടക്കം നാലുപേരെ കടിച്ച തെരുവുനായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ലയിലെ ലാബിലായിരുന്നു പരിശോധന.
കഴിഞ്ഞദിവസമാണ് മച്ചിക്കാട് കോളനി ചരിവിൽവീട്ടിൽ പ്രതിഭയുടെ മകൾ സുകന്യയുൾപ്പെടെ നാലുപേർക്ക് നായയുടെ കടിയേറ്റത്. പേവിഷബാധ ലക്ഷണം കണ്ടതിനെ തുടർന്ന് നാട്ടുകാർ നായയെ തല്ലിക്കൊന്നിരുന്നു. സാമ്പിൾ പരിശോധനയ്‌ക്കും അയച്ചതും പ്രദേശവാസികൾ മുൻകൈയെടുത്താണ്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സുകന്യയുടെ കണ്ണിനും ശരീരമാകെയും നായയുടെ കടിയേറ്റ് പരിക്കുണ്ട്. സംഭവം കണ്ടോടിയെത്തിയ നാട്ടുകാരും ബന്ധുക്കളും നായയെ വിരട്ടിയോടിച്ചു. ഓടിയ വഴിയിൽ നായ പ്രദേശവാസികളായ രാജനെയും വിമലയെയും കടിച്ചു. ഇതിനിടെ ഒരു വൈദികനും കടിയേറ്റു. നായയെ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് തല്ലിക്കൊല്ലുകയായിരുന്നു. സുകന്യയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് വാക്‌സിനും പ്രാഥമികചികിത്സയും നൽകി. കൂടുതൽ ചികിത്സയ്‌ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കടിയേറ്റ മറ്റുള്ളവരും ചികിത്സയിലാണ്.










0 comments