ad
Deshabhimani

കെട്ടിടം ഒഴിയാൻ നോട്ടീസ് നൽകേണ്ടത് സെക്രട്ടറി; ശ്രീലേഖയുടേത് ശരിയായ നടപടിയല്ല: വി കെ പ്രശാന്ത്

VK Prasanth R Sreelekha

വി കെ പ്രശാന്ത്, ആർ ശ്രീലേഖ

വെബ് ഡെസ്ക്

Published on Dec 28, 2025, 09:14 AM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം ശാസ്തമം​ഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ബിജെപി കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ നീക്കമെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്. ഏഴ് വർഷമായി ജനങ്ങൾ ആശ്രയിക്കുന്ന ഓഫീസ്, എംഎൽഎയോട് വിളിച്ച് ഒഴിയാൻ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ല. കോർപറേഷൻ നിശ്ചയിച്ച വാടകനൽകിയാണ് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത്. അത് ഒഴിയാൻ നിയമപരമായ നടപടികളുണ്ട്. എംഎൽഎ ഓഫീസിനായി സ്ഥലം നൽകിയ കൗൺസിൽ ആ തീരുമാനം റദ്ദാക്കണം. അതിനുശേഷം ന​ഗരസഭാ സെക്രട്ടറിയാണ് കെട്ടിടം ഒഴിയണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകേണ്ടതെന്നും വി കെ പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.


ന​ഗരസഭയുടെ കെട്ടിടത്തിന്റെ ഒരുഭാ​ഗം എംഎൽഎ ഓഫീസിനും ഒരുഭാ​ഗം കൗൺസിലറുടെ ഓഫീസിനുമായാണ് പ്രവർത്തിച്ചത്. നേരത്തെ ബിജെപിയുടെ കൗൺസിലർ ആ ഓഫീസാണ് അഞ്ചുവർഷവും ഉപയോ​ഗിച്ചത്. അന്നൊന്നും ഒരു പ്രയാസവും പറഞ്ഞിട്ടില്ല. വാടകക്കരാർ തീരുന്ന മാർച്ച് 31വരെ ഓഫീസ് ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കാനുള്ള അവകാശമുണ്ട്.


എല്ലാ ജനപ്രതിനിധികൾക്കും പ്രവർത്തിക്കാൻ അധികാരവും അവകാശവും ഉണ്ട്. എന്നാൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി നടപ്പാക്കുന്ന ബുൾഡോസർ രാജ് പോലുള്ള നടപടികളുടെ വേറൊരു മാതൃകയാണ് ഇവിടെയും കൊണ്ടുവരാൻ ശ്രമിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.


കഴിഞ്ഞ ദിവസമാണ് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ശ്രീലേഖ എംഎൽഎയെ ഫോണിൽ വിളിച്ചത്. കൗൺസിലറുടെ ഓഫീസിന് സൗകര്യക്കുറവുണ്ടെന്നും എംഎൽഎ ഓഫീസിന്റെ സ്ഥലം കൂടി എടുക്കേണ്ടതുണ്ടെന്നും ആവശ്യപ്പെടുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home