കേന്ദ്രമന്ത്രി പേര് പറഞ്ഞില്ല; ബിജെപി കൺവെൻഷനിൽ നിന്ന് ആർ ശ്രീലേഖ ഇറങ്ങി പോയി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും ബിജെപിയിലെ കലഹം പരസ്യമായി തുടരുന്നു. വട്ടിയൂർക്കാവിലെ ബിജെപി തെരഞ്ഞെടുപ്പ് കൺവെൻഷനിടെ സ്ഥാനാർഥി ആർ ശ്രീലേഖ ഇറങ്ങി പോയതോടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. കേന്ദ്രമന്ത്രി എസ് ജയശങ്കർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ശ്രീലേഖ ചടങ്ങ് ബഹിഷ്കരിച്ചത്.
ആർ ശ്രീലേഖയ്ക്ക് വേണ്ടി നടത്തിയ പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്ത എസ് ജയശങ്കർ, പ്രസംഗിക്കുന്ന സമയത്ത് രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമെന്നാണ് പറഞ്ഞത്. ശ്രീലേഖയുടെയോ വട്ടിയൂർക്കാവ് മണ്ഡലത്തിന്റെയോ പേര് പരാമർശിച്ചില്ല. ഇതോടെയാണ് ശ്രീലേഖ വേദിവിട്ടത്. പുറത്തെത്തിയ ശ്രീലേഖയെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ സോമൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ഏറെനേരം സംസാരിച്ച് അനുനയിപ്പിച്ചാണ് തിരികെ വേദിയിൽ എത്തിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന് കഴിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തിയപ്പോഴും ശ്രീലേഖ സമാനമായ രീതിയിൽ വിട്ടു നിന്നിരുന്നു. വേദിയിൽ ബിജെപി നേതാക്കളെല്ലാം മോദിയുമായി സംസാരിച്ച് ചിത്രങ്ങളെടുക്കുമ്പോൾ സഹപ്രവത്തർക്കൊപ്പം നിൽക്കാതെ ശ്രീലേഖ മാറി നിൽക്കുന്നതും ശേഷം ഇറങ്ങി പോകുന്നതും വലിയ ചർച്ചയായിരുന്നു.
ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച് ശ്രീലേഖ പലകുറി മുൻപ് രംഗത്ത് വന്നിരുന്നു. മേയർ സ്ഥാനം വാഗ്ദാനംചെയ്തതു കൊണ്ടു മാത്രമാണ് മത്സരിച്ചതെന്നും ശേഷം ബിജെപി തന്നെ തഴഞ്ഞതാണെന്നും പറഞ്ഞത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിച്ചത് കൗൺസിലറായി നിൽക്കാനല്ല, മേയർ ആകുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ്. ആദ്യം മത്സരിക്കാൻ വിസമ്മതിച്ചതാണെന്നും അവർ മുൻപ് ഓൺലൈൻ മാധ്യമത്തിൽ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.










0 comments