print edition കള്ളം കള്ളം സർവത്ര; നിക്ഷേപകർ ആവിയായോ?

വി ഡി സതീശൻ

റഷീദ് ആനപ്പുറം
Published on Aug 05, 2026, 02:45 AM | 1 min read
തിരുവനന്തപുരം : വാടക ഹെലികോപ്‌റ്ററിൽ കൊച്ചിയിലേക്ക് അടിയന്തരയാത്ര നടത്തിയത് സ്വകാര്യ നിക്ഷേപക ഗ്രൂപ്പുമായി ചർച്ച നടത്താനെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം പൊളിയുന്നു. വെള്ളിയാഴ്‌ച കൊച്ചിയിൽ മുഖ്യമന്ത്രിക്ക് ഒൗദ്യോഗിക പരിപാടികൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ്, ഇന്റലിജൻസ് രേഖകളില്‍ വ്യക്തം. കൊച്ചി സിറ്റി പൊലീസ്, ആലുവ റൂറൽ പൊലീസ്, സ്റ്റേറ്റ് ഇന്റലിജൻസ്, ലോക്കൽ ഇന്റലിജൻസ് എന്നിവയ്ക്ക് സ്വകാര്യ നിക്ഷേപകരുമായുള്ള കൂടിക്കാഴ്‌ചയെപ്പറ്റി വിവരം ഇല്ലായിരുന്നു. വെള്ളിയാഴ്‌ച ആലുവ ദേശത്തെ വീട്ടിൽനിന്ന് മുഖ്യമന്ത്രി എവിടെയും പോയില്ലെന്നാണ് പൊലീസ് പറയുന്നത്. സന്ദർശകരെയും അനുവദിച്ചില്ല.
ചിപ്‌സൻ ഏവിയേഷന്റെ എച്ച്145 എയർബസ് ഹെലികോപ്റ്ററിൽ വെള്ളി രാവിലെ 9. 27നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പോയത്. കാലാവസ്ഥ മോശമായതിനാൽ ഹെലികോപ്റ്റർ 11.35ന് തിരുവനന്തപുരത്ത് തിരിച്ചിറക്കി. 12.37ന് വീണ്ടും കൊച്ചിക്ക് പറന്നു. 1.52ന് നെടുന്പാശേരിയിൽ. ആലുവ കാരോത്തുകുഴി ആശുപത്രിയിൽ ഭാര്യാപിതാവിനെ കണ്ടശേഷം ദേശത്തെ വീട്ടിലേക്ക്. പൊലീസ് ഇന്റലിജൻസിന്റെ മൂവ്‌മെന്റ് രജിസ്റ്റർ പ്രകാരം മുഖ്യമന്ത്രി വീട്ടിൽത്തന്നെയായിരുന്നു.
ആരുമറിയാത്ത നിക്ഷേപകരുമായി എവിടെ, എപ്പോൾ ചർച്ച നടത്തിയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. ചർച്ച നടന്നെങ്കിൽ വ്യവസായ മന്ത്രിയെയും ഉദ്യോഗസ്ഥരെയും ഒഴിവാക്കിയത് എന്തിനെന്നതും ദുരൂഹം.
ഭാര്യാപിതാവിനെ കാണാൻ ഹെലികോപ്‌റ്ററിൽ പോയത് വിവാദമായപ്പോഴാണ് നിക്ഷേപക ഗ്രൂപ്പുമായി ചർച്ചയ്‌ക്കാണ് പോയതെന്ന കള്ളം ചമച്ചത്. നിക്ഷേപകർ ആരെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മറുപടിയുണ്ടായില്ല. ‘അതറിഞ്ഞിട്ട് കുളമാക്കാനല്ലേ’ എന്നായിരുന്നു മറുചോദ്യം. മുഖ്യമന്ത്രി പറഞ്ഞത് ശരിയാകണമെങ്കിൽ അദ്ദേഹത്തിന്റെ വീട്ടിലാകണം രഹസ്യ കൂടിക്കാഴ്‌ച. അങ്ങനെയൊരു കൂടിക്കാഴ്‌ച നടത്തേണ്ടയാളാണോ മുഖ്യമന്ത്രിയെന്ന ചോദ്യവും ഉയ രുന്നു. കരിമണൽ ഉൾപ്പെടെ ധാതുസന്പത്ത് വിൽക്കാനുള്ള സര്‍ക്കാര്‍ പദ്ധതി സംബന്ധിച്ചും വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയുടെ നീക്കം സംശയനിഴലിലാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ അദാനി ഗ്രൂപ്പിന്റെ പ്രമുഖനൊപ്പം നടത്തിയ മംഗളൂരു യാത്രയുടെ നിഗൂഢത നീങ്ങിയിട്ടുമില്ല.









0 comments