Live News ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കൽ: നീക്കം സ്വകാര്യ മരുന്നുമാഫിയക്ക് ലാഭംകൊയ്യാൻ

സ്വന്തം ലേഖിക
Published on Sep 12, 2026, 02:03 AM | 1 min read
തിരുവനന്തപുരം
: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ (കെഎംഎസ്‌സിഎൽ) മരുന്നുകളുടെ ഗുണനിലവാര പരിശോധനാ വിഭാഗം നിർത്തലാക്കിയത് മാഫിയകൾക്ക് വേണ്ടി. ഉദ്യോഗസ്ഥതലത്തിലോ വകുപ്പുകൾ തമ്മിലോ ചർച്ച നടത്താതെ ആരോഗ്യമന്ത്രി കെ മുരളീധരനാണ് തീരുമാനമെടുത്തത്. ഇനിമുതൽ മരുന്നുകളുടെ ഗുണനിലവാര പരിശോധനയുടെ ചുമതല ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന് മാത്രമാകും. ഇതിലൂടെ മുമ്പ് ഗുണനിലവാര പരിശോധനയിൽ അയോഗ്യരാക്കിയ കമ്പനികളെ വീണ്ടും തിരുകി കയറ്റുകയാണ് ലക്ഷ്യം.
നിലവിലുള്ള ഇരട്ടപരിശോധന സംവിധാനം ഇല്ലാതാക്കുന്നതോടെ സംസ്ഥാനത്ത് കൃത്രിമ മരുന്നുക്ഷാമം സൃഷ്ടിക്കപ്പെടും. ഇതിലൂടെ സ്വകാര്യ മെഡിക്കൽ മാഫിയകൾക്ക് ലാഭം കൊയ്യാൻ വഴിയൊരുക്കും. സർക്കാർ ആശുപത്രികളുടെ ആവശ്യത്തിന് എത്തിക്കുന്ന മരുന്നുകളുടെ ഓരോ ബാച്ചും വിതരണത്തിന് മുമ്പ് പരിശോധിക്കാനുള്ള ലാബ് സൗകര്യങ്ങളോ ഉദ്യോഗസ്ഥരോ ഡ്രഗ്‌സ് കൺട്രോളർ വകുപ്പിനില്ല. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാതെ മുഴുവൻ ചുമതലയും ഒരു വിഭാഗത്തിന് മാത്രമായി നൽകുന്നത് പരിശോധനാ ഫലം വൈകാനിടയാക്കും. ഇൗ മറവിൽ ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൽ താൽപര്യത്തിനനുസരിച്ച് കരാർ ജീവനക്കാരെ തിരക്കിട്ട് നിയമിക്കാനും നീക്കമുണ്ട്. കെഎംഎസ്‌സിഎല്ലിലെ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിലുള്ള മാനേജർ, അസിസ്റ്റന്റ് മാനേജർ ഉൾപ്പെടെയുള്ള 14 ജീവനക്കാരെ ഇതുവരെ പുനർവിന്യാസിച്ചിട്ടില്ല.
ആസൂത്രിത നീക്കം
ദേശീയ തലത്തിൽ ഇ–ടെൻഡർ വിളിച്ചാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്ക് മരുന്ന് സംഭരിക്കുന്നതിന് കെഎംഎസ്‌സിഎൽ കമ്പനികളെ തെരഞ്ഞെടുക്കുന്നത്.
കമ്പനികളിൽ നേരിട്ടെത്തി ഗുണപരിശോധന നടത്തിയാണ് സംഭരിക്കാൻ അനുമതി നൽകുക. ഡയറക്ടർ ബോർഡിന്റെ കർശന മേൽനോട്ടത്തിലാണ് ഈ നടപടികളെല്ലാം. കെഎംഎസ്സിഎല്ലിന്റെ ആഭ്യന്തര വിഭാഗമായാലും ഡ്രഗ്സ് കൺട്രോൾ വകുപ്പായാലും ചെയ്യുന്നത് ‘ബാച്ച് സാമ്പിൾ പരിശോധന' തന്നെയാണ്.










0 comments