print edition പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ്: സാമ്പിളുകളിൽ പൊട്ടാസ്യം ക്ലോറൈറ്റും ആഴ്‌സനിക് സൾഫേറ്റും സാന്നിധ്യമെന്ന് മൊഴി

കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തമുണ്ടായ സ്ഥലത്തുനിന്നു ശേഖരിച്ച സ്ഫോടകവസ്‌തുക്കളുടെ രാസപരിശോധനയിൽ പൊട്ടാസ്യം ക്ലോറൈറ്റിന്റെയും ആഴ്‌സനിക് സൾഫേറ്റിന്റെയും സാന്നിധ്യം വ്യക്തമാക്കുന്ന റിപ്പോർട്ട് ലഭിച്ചെന്ന് എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കൺട്രോളർ എസ് സ്‌കന്ദസ്വാമി മൊഴിനൽകി. പുറ്റിങ്ങൽ വെടിക്കെട്ട് അപകടക്കേസ് വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ജഡ്‌ജി എം സി ആന്റണി മുന്പാകെയാണ് കഴിഞ്ഞ ദിവസം മൊഴി നൽകിയത്.
പുറ്റിങ്ങൽ ക്ഷേത്രത്തിനുസമീപത്തെ ശാർക്കര ദേവീക്ഷേത്രം വളപ്പിൽ വാഹനങ്ങളിൽ സൂക്ഷിച്ചിരുന്ന 847 കിലോഗ്രാം സ്‌ഫോടകവസ്‌തുക്കളിൽ നിന്ന് 12 സാന്പിൾ ശേഖരിച്ചാണ് രാസപരിശോധനയ്ക്ക് അയച്ചത്. അപകടം നടന്ന സ്ഥലത്ത് 30 കമ്പക്കുറ്റികൾ കണ്ടെത്തി. ഇവിടെനിന്ന് സാന്പിൾ പരിശോധനയ്ക്ക് അയച്ചു. ഉപയോഗിക്കാത്ത കമ്പസാമഗ്രികൾ ശേഖരിച്ച് തൂക്കിനോക്കി വെളിയത്തെ പാറക്വാറിയിൽ എത്തിച്ച് നിർവീര്യമാക്കി.
ചീഫ് കൺട്രോളർ ഓഫ് എക്സ്‌പ്ലോസീവ്, മറ്റ് അധികൃതർ എന്നിവരുടെ അനുവാദം വാങ്ങാതെയും സുരക്ഷാനടപടികൾ സ്വീകരിക്കാതെയുമാണ് കന്പം നടത്തിയത്. കാണികളിൽനിന്നു കമ്പത്തറയ്ക്ക് 100മീറ്റർ അകലം പാലിച്ചില്ല. അഗ്‌നിരക്ഷാസേനയുടെ അനുമതി വാങ്ങിയില്ല. പ്രഥമശുശ്രൂഷാ വ്യവസ്ഥകൾ പാലിച്ചില്ല. എക്സ്പ്ലോസീവ് നിയമം ലംഘിച്ചുവെന്നും മൊഴി സ്‌കന്ദസ്വാമി മൊഴിനൽകി.











0 comments