പൊതുവിദ്യാഭ്യാസ മേഖല തകർച്ചയുടെ പടുകുഴിയിൽ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്‍റെ നൂറ് ദിനവിസ്മയത്തില്‍ തകർച്ചയുടെ പടുകുഴിയിലേക്ക് കൂപ്പുകുത്തി പൊതുവിദ്യാഭ്യാസ രംഗം. പാഠപുസ്തക വിതരണത്തിലേയും യൂണിഫോം വിതരണത്തിലേയും വീഴ്ചകൾ മുതൽ അധ്യാപക നിയമനവും ക്രമീകരണവും നടത്താതെ വലിയ പ്രതിസന്ധിയിലേക്കാണ് സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയെ കൊണ്ടെത്തിച്ചത്. സ്കൂളുകള്‍ക്ക് നല്‍കിയിരുന്ന ഇന്‍റര്‍നെറ്റും ഉച്ച ഭക്ഷണവും മുതല്‍ സർക്കാർ നൽകിയിരുന്ന എല്ലാ സേവനങ്ങളും ഘട്ടംഘട്ടമായി അവസാനിപ്പിക്കുകയാണ്.
തുടക്കം മുതൽ പാളി
സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെ വിദ്യാഭ്യാസ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങളിൽ പ്രശ്നങ്ങൾ ഉടലെടുത്തു. മന്ത്രിതലത്തിലുള്ള ഇടപെടലുകൾ അനിവാര്യമായ സമയമത്ത് വേണ്ടത്ര ശ്രദ്ധയില്ലാതെ പോയതോടെ സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ മുതൽ അവതാളത്തിലായി. പാഠപുസ്തകങ്ങളുടെ വിതരണത്തിലും യൂണിഫോമിന്റെ കാര്യത്തിലും ഇതേ കെടുകാര്യസ്ഥതയാണ് തിരിച്ചടിയായത്. ഓണാവധി കഴിഞ്ഞ് സ്‌കൂളുകൾ തുറന്നിട്ടും പകുതിയിലധികം വിദ്യാർഥികൾക്കും യൂണിഫോം കിട്ടിയിട്ടില്ല. മിക്ക സ്കൂളുകളിലും ആവശ്യത്തിന് തുണിയോ അർഹമായ ഫണ്ടോ ലഭ്യമാക്കാത്തതാണ് വിതരണം വൈകാൻ കാരണമായത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഫെബ്രുവരിയിൽത്തന്നെ ഒന്നാംഘട്ട വിതരണം നടത്തി ഏപ്രിൽ, മേയ് മാസങ്ങളിൽ വിതരണം പൂർത്തിയാക്കിയിരുന്നു. യുഡിഎഫ് അധികാരത്തിൽ വന്നതോടെ നടപടികൾ പൂർണമായും അവതാളത്തിലായി.
സൗജന്യ ഇന്റർനെറ്റ് കട്ട് ചെയ്തു
കുട്ടികളെ അറിവിന്റെ പുതിയ ലോകത്തേക്ക് കൊണ്ടുപോവാൻ സ്കൂളുകളിൽ ലഭ്യമാക്കിയിരുന്ന സൗജന്യ ഇന്റർനെറ്റും യുഡിഎഫ് നിർത്തിലാക്കി. സ്‌കൂളുകളിൽ ഇന്റർനെറ്റ് സേവനം ആവശ്യമെങ്കിൽ സേവനത്തിന്റെ ഇനിയുള്ള ബിൽ തുക അതത് സ്‌കൂൾ വഹിക്കണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. ആറായിരത്തിലേറെ സ്‌കൂളുകളിൽ കെ ഫോൺ ഉപയോഗിച്ചാണ് തടസ്സമില്ലാതെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നത്. ഇതാണ് ഒറ്റ ഉത്തരവിൽ സർക്കാർ ഇല്ലാതാക്കിയത്.
ഉച്ചഭക്ഷണനടത്തിപ്പും അവതാളത്തിൽ
വിലക്കയറ്റത്തിന് അനുസരിച്ച് തുക വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തതോടെ ഉച്ചഭക്ഷണനടത്തിപ്പും സങ്കീർണ്ണമായി. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ട വെബ്‌സൈറ്റ് അടിക്കടി പണിമുടക്കുന്നതും അധ്യാപകർക്ക് തലവേദനയായി. ഉച്ചഭക്ഷണ ഹാജർ, മെനു, ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിച്ച സാധനങ്ങൾ, മുട്ട, പാൽ എന്നിവയുടെ വിതരണത്തിന്റെ അളവ് തുടങ്ങിയ വിവരങ്ങൾ വെബ്‌സൈറ്റിൽ രേഖപ്പെടുത്തണം. വിവരങ്ങൾ അതത് ദിവസം രേഖപ്പെടുത്താൻ കഴിയാതെവന്നാൽ ചെലവുതുക നഷ്ടപ്പെടും. സാധനങ്ങൾ വാങ്ങുന്ന അധ്യാപകർക്കാണ് ഇൗ തുക നഷ്ടമാകുന്നത്.
പ്രധാന അധ്യാപകരില്ല; സ്ഥലംമാറ്റത്തിലും അട്ടിമറി
200 ഓളം സ്കൂളുകളിൽ പ്രധാന അധ്യാപകരില്ലാത്തതോടെ വിദ്യാലയങ്ങളുടെ ദൈനംദിന ഭരണവും അക്കാദമിക് ഏകോപനവും താളംതെറ്റി. 102 എച്ച്എസ്എസുകളിൽ പ്രിൻസിപ്പാൾമാരുമില്ല. ഇതോടെ കുട്ടികളുടെ സുരക്ഷാ ക്രമീകരണങ്ങൾ, ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് വിനിയോഗം എന്നിവയെല്ലാം പ്രതിസന്ധി നേരിടുകയാണ്.
സ്ഥലംമാറ്റ നടപടികൾ വൈകിപ്പിക്കുന്നതും അധ്യാപകരിൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നു. സാധാരണഗതിയിൽ വേനൽഅവധിക്കാലത്ത് ഓൺലൈൻ അപേക്ഷ നൽകിയാണ് അധ്യാപകരുടെ സ്ഥലം മാറ്റം നടത്തിയരുന്നത്. സ്വന്തക്കാർക്ക് ഇഷ്ടംപോലെ സ്ഥലം മാറ്റങ്ങൾ നൽകുന്ന സർക്കാർ, സുതാര്യമായും സമയബന്ധിതമായും നടന്നിരുന്ന സ്ഥലം മാറ്റമാണ് അട്ടിമറിച്ചത്.










0 comments