കല്ലിനും മെറ്റലിനും തീവില; കെട്ടിട നിർമാണം പ്രതിസന്ധിയിൽ

തിരുവനന്തപുരം: ക്വാറി ഉത്പന്നങ്ങളുടെ വില ക്രമാതീതമായി ഉയർന്നതോടെ നിർമാണ മേഖല പ്രതിസന്ധിയിൽ. പാറ, എം- സാൻഡ്, മെറ്റൽ തുടങ്ങിയ നിർമാണസാമഗ്രികൾ വില കുതിച്ചുകയറുകയാണ്. സാധനങ്ങൾക്ക് 20 ശതമാനം വരെയാണ് വില കൂട്ടിയത്. തമിഴ്നാട്ടിലെ പാറ ഉൽപ്പന്നങ്ങളുടെ നിയന്ത്രണം മുതലെടുത്താണ് കേരളത്തിൽ ഇരട്ടി വിലയാണ് ഈടാക്കുന്നതെന്ന ആക്ഷേപവുമുണ്ട്.
പാറയും പാറപ്പൊടിയുമടക്കമുള്ള ക്വാറി ഉൽപ്പന്നങ്ങൾ തമിഴ്നാട്ടിൽ നിന്നും എത്താതായതോടെ കേരളത്തിലെ ദേശീയപാത നിർമാണമടക്കമുള്ള പ്രവൃത്തികൾ മന്ദഗതിയിലാണ്. സംസ്ഥാനത്തിനുപുറത്ത് ക്വാറി ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചുള്ള തമിഴ്‌നാട് സർക്കാര്‍ വിജ്ഞാപനം നിർമാണ മേഖലയ്‌ക്ക് കനത്ത പ്രഹരമായിട്ടും കേരള സർക്കാർ അനങ്ങാപ്പാറ നയം തുടരുകയാണ്.
ജൂലൈ ഒമ്പതിനാണ് തമിഴ്നാട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ച് ക്വാറി ഉൽപ്പന്നങ്ങളുമായി കേരളത്തിലേക്ക് വരുന്ന ലോറികൾ തമിഴ്‌നാട്ടിലെ ചെക്ക് പോസ്റ്റുകളിൽ പൊലീസ് തടയുകയാണ്. ഇതോടെ ക്വാറി ഉൽപ്പന്നങ്ങളുടെ വിലയും സംസ്ഥാനത്ത് കുതിച്ചുയരുന്നു. വില കുത്തനെ ഉയർന്നത് ദേശീയപാത നിർമാണത്തെയും ബാധിച്ചു.










0 comments