print edition കള്ളക്കഥയിൽ പ്രതിഷേധം, മറ്റത്തൂരിൽ മൗനം

പ്രത്യേക ലേഖകൻ
Published on Jan 04, 2026, 01:10 AM | 1 min read
തൃശൂർ: ഉൗതിപ്പെരുപ്പിച്ച ‘വടക്കാഞ്ചേരിക്കോഴ’ കള്ളക്കഥയുടെ ചുവടുപിടിച്ച് പ്രതിഷേധത്തിനിറങ്ങിയ കോൺഗ്രസ് മറ്റത്തൂരിലെ ബിജെപി ബാന്ധവം സംബന്ധിച്ച് മൗനം തുടരുന്നു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അബദ്ധം പറ്റിയതാണെന്ന് തുറന്നുപറഞ്ഞ ലീഗ് സ്വതന്ത്രനെ പിന്തുടർന്ന് വേട്ടയാടുന്ന കോൺഗ്രസ് മറ്റത്തൂരിൽ ബിജെപി പാളയത്തിലെത്തിയവരെ സംരക്ഷിക്കാനുള്ള മാരത്തോൺ ചർച്ചകളിലാണ്.
ബിജെപിക്കൊപ്പം പോയവരെല്ലാം ഇപ്പോഴും കോൺഗ്രസുകാർ തന്നെയാണെന്നാണ് പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവർ പറയുന്നത്. പ്രാദേശിക പ്രവർത്തകരുടെ വികാരം അവഗണിച്ച്, ബിജെപി സഖ്യക്കാരുമായി മാരത്തൺ ചർച്ചയിലാണ് കെപിസിസി പ്രസിഡന്റിന്റെ ദൂതൻ റോജി എം ജോൺ എംഎൽഎ. മേയർ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാൻ ഡിസിസി പ്രസിഡന്റ് കോഴയാവശ്യപ്പെട്ടെന്ന കൗൺസിലറുടെ വെളിപ്പെടുത്തലിലും മൗനംതുടരുകയാണ്.
ചീറ്റിയതറിഞ്ഞിട്ടും "ഞെട്ടിക്കാനിറങ്ങി' യുഡിഎഫ് പത്രം
മാറ്റത്തൂരിൽ കൈപ്പത്തി ചിഹ്‌നത്തിൽ മത്സരിച്ചവർ പണം വാങ്ങി ബിജെപിയായതും തൃശൂർ മേയർ സ്ഥാനത്തിന് പണപ്പെട്ടിയിറക്കിയെന്നുമുള്ള വെളിപ്പെടുത്തലിലും ഉണ്ടാവാത്ത ‘ഞെട്ടിക്കലാണ്’ വടക്കാഞ്ചേരി വിഷയത്തിൽ ശനിയാഴ്ചയും യുഡിഎഫ് പത്രം പ്രകടിപ്പിച്ചത്. വടക്കാഞ്ചേരിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിഷയത്തിൽ കോൺഗ്രസ് നേതാവിനോട് പറഞ്ഞത് തമാശയാണെന്ന് ലീഗ് സ്വതന്ത്ര അംഗം ഇ എ ജാഫർ വ്യക്തമാക്കിയതോടെ ആ ‘ഞെട്ടിക്കൽ’ ചീറ്റി. വെള്ളിയാഴ്‌ച വൈകീട്ടോടെ ചാനലുകാർ തടിയൂരി.
അപ്പോഴും പത്രം എന്തിനോവേണ്ടി എഡിറ്റോറിയലെഴുതി സങ്കടം കരഞ്ഞു തീർക്കുകയാണ്. അതിനുവേണ്ടി ഇ എ ജാഫർ മാധ്യമങ്ങളോട് വിശദീകരിച്ചതും സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ നടത്തിയ വാർത്താ സമ്മേളനവും മുക്കാൻ ഒരുമടിയും കാണിച്ചില്ല. വച്ചവെടി തിരിച്ചുകൊള്ളുന്പോൾ എന്തുചെയ്യാനാ അല്ലെ. തന്റെ കോൾലിസ്‌റ്റ് പരിശോധിക്കാമെന്നും നുണപരിശോധനയ്‌ക്ക് തയ്യാറാണെന്നും ജാഫർ വെല്ലുവിളിച്ചതെങ്കിലും കേട്ടിട്ടുണ്ടാകുമോ ആവോ. കേൾക്കാത്ത പോലെ കിടക്കുന്നതാണ് ശീലം. അപ്പോഴും മാറ്റത്തൂരിലെ ‘ഓപ്പറേഷൻ ലോട്ടസിന്റെ’ ക്ഷീണത്തിൽനിന്ന് കോൺഗ്രസിനെ രക്ഷിക്കാൻ കാട്ടുന്ന ആ മനസ്സ് കോൺഗ്രസുകാരെങ്കിലും കാണാതെ പോകരുത്.










0 comments