തുഷാർ ഗാന്ധിയെ ആക്രമിച്ച ആർഎസ്എസ് നടപടിയിൽ പ്രതിഷേധം; ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ ആക്രമിച്ച ആർഎസ്എസ് നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി ഡിവൈഎഫ്‌ഐ. നെയ്യാറ്റിൻകരയിൽ അതിക്രമത്തിന് മുതിർന്ന ക്രിമിനൽ സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണം.
ഇത്തരക്കാർ രാജ്യദ്രോഹികളാണ്. വിമർശിക്കുന്നവരെയും വിയോജിക്കുന്നവരെയും വേട്ടയാടുന്നത് ഫാസിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുന്നതിനാണ്. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊന്നിട്ടും പകതീരാത്ത ആർഎസ്എസ് ഗാന്ധിയുടെ ചെറുമകനെയും വേട്ടയാടുകയാണ്. ഇത് കണ്ടിരിക്കാനാവില്ല ഡിവൈഎഫ്‌ഐ പറഞ്ഞു.
വർക്കല ശിവഗിരിയിലെ ഗാന്ധി - ഗുരു സംവാദത്തിന്റെ നൂറാം വാർഷികം ഉദ്ഘാടനം ചെയ്യാൻ കൂടിയാണ് തുഷാർ ഗാന്ധി കേരളത്തിലെത്തിയത്. എല്ലാ സംവാദങ്ങളെയും അവസാനിപ്പിക്കാനും ഏകാധിപത്യം നടപ്പിലാക്കാനുമാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ആർഎസ്എസ് നേതാവും നെയ്യാറ്റിൻകര നഗരസഭയിലെ ബിജെപി കൗൺസിലറുമായ മഹേഷിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം.
ഉത്തരേന്ത്യയിൽ ആർഎസ്എസ് നടപ്പിലാക്കുന്ന രീതികൾ ഇവിടെ നടപ്പാക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അറിയിച്ചു. രാജ്യത്തിന്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാൻസർ പടർത്തുന്നതെന്നുമുള്ള തുഷാർ ഗാന്ധിയുടെ പ്രതികരണമാണ് ആർഎസ്എസിനെ പ്രകോപിപ്പിച്ചത്. തുഷാർ ഗാന്ധി ഈ പ്രസംഗം പിൻവലിച്ച് മാപ്പുപറയണമെന്നാണ് ആർഎസ്എസ് ഭീഷണി. അന്തരിച്ച ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാഛാദന ചടങ്ങിനെത്തിയപ്പോഴായിരുന്നു അതിക്രമം.










0 comments