print edition പദ്ധതിവിഹിതം വെട്ടിക്കുറച്ചു; കൃഷിവകുപ്പിൽ താൽക്കാലിക ജീവനക്കാർക്ക് ശമ്പളമില്ല


പി അഭിഷേക്
Published on Jul 23, 2026, 12:00 AM | 1 min read
മലപ്പുറം : അഞ്ചുമാസമായിട്ടും ശമ്പളം ലഭിക്കാതെ കൃഷിവകുപ്പിലെ താൽക്കാലിക ജീവനക്കാർ. വിള ആരോഗ്യ പരിപാലന (സിഎച്ച്എം) പദ്ധതിയിലെ പെസ്റ്റ് സ്‌കൗട്ട് ഡിസ്ട്രിക്‌ട് പ്ലാന്റ് ഹെൽത്ത് മാനേജർ തസ്‌തികകളിലെ 284 ജീവനക്കാർക്കാണ് വേതനം മുടങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാർച്ചുമുതൽ വേതനമില്ലാതെയാണ് ഇവർ ജോലിചെയ്യുന്നത്. പുതുക്കിയ ബജറ്റിൽ പദ്ധതി വിഹിതം വെട്ടിക്കുറച്ചതോടെ ശന്പളവിതരണത്തിനുള്ള വഴിയടഞ്ഞു.
കെ എൻ ബാലഗോപാൽ ധനമന്ത്രിയായിരിക്കെ ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിൽ താൽക്കാലിക ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ സിഎച്ച്എം പദ്ധതിക്കായി 13 കോടി രൂപ നീക്കിവച്ചിരുന്നു. യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ ഇത് 10 കോടി രൂപയാക്കി. ഇതാണ് തിരിച്ചടിയായത്.
ബ്ലോക്ക് പഞ്ചായത്തുകൾക്കുകീഴിലുള്ള പ്ലാന്റ് ഹെൽത്ത് ക്ലിനിക്കുകളിലാണ് പെസ്റ്റ് സ്‌കൗട്ട് തസ്‌തിക. വിഎച്ച്എസ്ഇ അഗ്രിക്കൾച്ചർ യോഗ്യതയുള്ളവർക്കാണ് താൽക്കാലിക നിയമനം. പ്രദേശത്തെ കൃഷിയിടങ്ങൾ സന്ദർശിച്ച് മെച്ചപ്പെട്ട വിള ലഭിക്കാൻ കർഷകർക്ക് നിർദേശം നൽകുകയാണ് ചുമതല. മണ്ണിന്റെ ഘടനയും കീടങ്ങളുടെ സാന്നിധ്യവും പരിശോധിച്ച് പ്രതിരോധമാർഗങ്ങളും നിർദേശിക്കണം. ബിഎസ്‌സി അഗ്രിക്കൾച്ചർ യോഗ്യതയുള്ള ഡിസ്ട്രിക്‌ട് പ്ലാന്റ് ഹെൽത്ത് മാനേജർമാരാണ് ജില്ലകളിൽ പദ്ധതി ഏകോപിപ്പിക്കുന്നത്. ശമ്പളം മുടങ്ങിയതോടെ ചിലയിടങ്ങളിൽ ജീവനക്കാർ രാജിവച്ചു.









0 comments