വിദഗ്ധ തൊഴിലിന് 620 രൂപ, അവിദഗ്ധ തൊഴിലിന് 530 രൂപ
print edition തടവുകാരുടെ ശമ്പള പരിഷ്കരണം സുപ്രീംകോടതി വിധിപ്രകാരം

തിരുവനന്തപുരം
സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. വിദഗ്ധ തൊഴിലിന് പ്രതിദിനം 620 രൂപ, അർധ വിദഗ്ധ തൊഴിലിന് 560, അവിദഗ്ധ തൊഴിലിന് 530 എന്നിങ്ങനെയാണ് വേതനം പരിഷ്കരിച്ചത്. എല്ലാ തടവുകാർക്കും ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാപരമായ തത്വമാണെന്നും മാനുഷികമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വേതനം നിർണയിക്കണമെന്നും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിഷ്‌ക്കരണം. തടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതിനും ശിക്ഷാകാലാവധി കഴിഞ്ഞ ശേഷം അവർക്ക് സമൂഹത്തിൽ മാന്യമായി ജീവിക്കുന്നതിനുള്ള സാമ്പാദ്യം ഉറപ്പാക്കുന്നതിനും വർധന അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി ജയിൽമേധാവി സർക്കാരിന് ശുപാർശയും നൽകി.
ജയിലുകളിൽ നിലവിൽ ആറ് വ്യത്യസ്ത വേതനമാണുണ്ടായിരുന്നത്. പുതിയ ഉത്തരവ് പ്രകാരം ഇത് വിദഗ്ധ തൊഴിൽ, അർധ വിദഗ്ധ തൊഴിൽ, അവിദഗ്ധ തൊഴിൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കി ഏകീകരിച്ചു. കർണാടക, ജാർഖണ്ഡ്, തമിഴ്നാട്, ന്യൂഡൽഹി എന്നിങ്ങനെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ തടവുകാരുടെ വേതനം വളരെ കുറവായിരുന്നു. ജയിൽ ചട്ടപ്രകാരം ഈ വേതനം തടവുകാരുടെ കുടുംബത്തിന്റെ ആവശ്യങ്ങൾക്കായും ജയിലിലെ ക്യാന്റീൻ ആവശ്യങ്ങൾക്കും മോചനവിഹിതവുമായാണ് ഉപയോഗിക്കേണ്ടത്.










0 comments