അടിമാലി മണ്ണിടിച്ചിൽ
മുൻകരുതലിൽ ഒഴിവായത് വൻദുരന്തം; അപകടത്തിന് മുൻപ് മാറ്റിപ്പാര്‍പ്പിച്ചത് ഇരുപത്തഞ്ചോളം കുടുംബങ്ങളെ

അടിമാലി : ദേശീയപാതയ്ക്ക് സമീപം അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിഞ്ഞുള്ള അപകടത്തിന്റെ ആഘാതം കുറച്ചത് മുൻ കരുതലുകൾ. അപകടത്തിന് മുൻപ് ഇരുപത്തഞ്ചോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത് ദുരന്തം ഒഴിവാകാൻ കാരണമായി.
ശനി രാത്രി പത്തരയോടെയാണ് സംഭവം. അടിമാലി ലക്ഷംവീടിന് സമീപം 40 അടിയോളം ഉയരത്തിൽനിന്നും മൺതിട്ട ഇടിഞ്ഞുവീഴുകയായിരുന്നു. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. പ്രദേശവാസിയായ ബിജു ആണ് മരിച്ചത്. ഭാര്യ സന്ധ്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവീട്ടിൽ പോയ ബിജുവും കുടുംബവും സർട്ടിഫിക്കറ്റ് എടുക്കാൻ മടങ്ങിവന്നപ്പോഴായിരുന്നു അപകടം.
മണ്ണുമാന്തിയന്ത്രവുമായി അഗ്നിരക്ഷാസേനയും എൻഡിആർഎഫ് സംഘവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദുഷ്കരമായ രക്ഷാദൗത്യത്തിനൊടുവില്‍ അഞ്ചുമണിക്കൂറോളം കഴിഞ്ഞ ശേഷമാണ് ബിജുവിനെ പുറത്തെടുക്കാനായത്.
മന്ത്രി റോഷി അഗസ്‌റ്റിൻ, എ രാജ എംഎൽഎ, ജില്ലാകലക്‌ടർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മണ്ണിടിഞ്ഞതോടെ അടിമാലി- മൂന്നാർ പാതയിൽ ഗതാഗതം താൽക്കാലികമായി നിര്‍ത്തിവച്ചു.










0 comments