print edition കേന്ദ്രനയം ഫെഡറൽ സംവിധാനത്തെ തകിടംമറിക്കുന്നു: പ്രകാശ് രാജ്

സാംസ്‌കാരിക സമ്മേളനം നടൻ പ്രകാശ്‌രാജ് ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: ഇന്ത്യയുടെ ഫെഡറൽ ഘടനയെ തകിടം മറിക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ നയങ്ങളെന്ന് നടൻ പ്രകാശ് രാജ്. കേന്ദ്രനയങ്ങൾക്കെതിരെ ശബ്ദിക്കാൻ ആരെയും അവർ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെജിഒഎ വജ്ര ജൂബിലി സമ്മേളനത്തിന്റെ ഭാഗമായ സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സതിയും ശൈശവ വിവാഹവുമൊക്കെ ചേർന്ന് പ്രാകൃതമായിരുന്ന ഇന്ത്യയിലെ വ്യവസ്ഥിതിയെ മാറ്റിഎഴുതുകയാണ് ഡോ. ബി ആർ അംബേദ്കർ ചെയ്തത്. അംബേദ്കറുടെ പോരാട്ടം ബ്രിട്ടീഷുകാരുടെ ആശയത്തിനെതിരെ ആയിരുന്നില്ല, ഇന്ത്യയിൽ നിലനിന്നിരുന്ന ആർഎസ്എസ് ആശയത്തിനും മനുസ്മൃതിക്കുമെതിരെയായിരുന്നു.
അതിനെതിരെ പോരാടിയാണ് അദ്ദേഹം ഭരണഘടന രൂപപ്പെടുത്തിയത്.
ഹിന്ദി സംസാരിക്കുന്നതിനോ ആ ഭാഷയിൽ അഭിനയിക്കുന്നതിനോ പ്രതിസന്ധിയൊന്നുമില്ല. എന്നാൽ, ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
അതിനെതിരെ താൻ എപ്പോഴും വാചാലനാകുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ മുളപൊട്ടിയ "കോക്രോച്ച് ജനതാ പാർടി' വരെ സ്വാതന്ത്ര്യത്തിന്റെ പ്രഘോഷണമാണ് നടത്തുന്നത്.
ഒരു കലാകാരനെന്നനിലയിൽ തനിക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും ജനങ്ങളുടെ സ്നേഹവും ഇഷ്ടവും നിലനിൽക്കുന്നിടത്തോളംകാലം സന്തോഷത്തോടെ തുടരുമെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു. സമ്മേളനത്തിൽ കെജിഒഎ സംസ്ഥാന പ്രസിഡന്റ് എം എൻ ശരത് ചന്ദ്രലാൽ അധ്യക്ഷനായി.










0 comments