print edition മത്സ്യസമ്പദ് യോജന: ജീവനക്കാർക്ക് 7 മാസമായി ശമ്പളമില്ല

പ്രതീകാത്മക ചിത്രം
കൊല്ലം: മീൻപിടിത്ത മേഖലയുടെ സുസ്ഥിര വികസനത്തിനായി കേന്ദ്രസർക്കാർ നടപ്പാക്കിയ സമഗ്ര പദ്ധതി മത്സ്യസമ്പദ് യോജന (പിഎംഎംഎസ്‌വൈ)യിലെ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് ഏഴുമാസം.
മത്സ്യോൽപ്പാദനം ഉയർത്തുക, തൊഴിലാളികളുടെയും കർഷകരുടെയും വരുമാനം ഇരട്ടിയാക്കുക എന്നീ ലക്ഷ്യങ്ങളോടെ 2020 സെപ്‌തംബറിലാണ് പദ്ധതി ആരംഭിച്ചത്. 100 ശതമാനം കേന്ദ്ര ധനസഹായത്തോടെയുള്ള പദ്ധതിയുടെനടത്തിപ്പിനായി സംസ്ഥാന, ജില്ലാ അടിസ്ഥാനത്തിൽ പ്രോഗ്രാം യൂണിറ്റ് രൂപീകരിച്ചു.
സംസ്ഥാന, ജില്ലാ പ്രോഗ്രാം മാനേജർമാർ, ഡേറ്റ മാനേജർ, മൾട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്‌തികകളിലായി 13പേരാണ് കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്നത്.15000 മുതൽ 70,000 രൂപ വരെയായിരുന്നു ശന്പളം. അഞ്ചുവർഷമാണ് പദ്ധതി കാലാവധി.
മത്സ്യബന്ധന തുറമുഖങ്ങൾ, കോൾഡ് ചെയിൻ, മാർക്കറ്റിങ് സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതടക്കമുള്ള അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് ഒരു വർഷം കൂടി നീട്ടി നൽകി.
ഏപ്രിലിൽ ആറുമാസം കൂടി ദീർഘിപ്പിച്ചു. എന്നാൽ, കഴിഞ്ഞ നവംബർ മുതൽ ജീവനക്കാർക്ക് ശന്പളം നൽകിയിരുന്നില്ല. കരാർ പുതുക്കിയെങ്കിലും പദ്ധതികൾക്ക് ആവശ്യമായ തുക മാത്രമാണ് നിലവിൽ അനുവദിക്കുന്നത്.
രാജ്യത്തെതന്നെ മികച്ച പദ്ധതി നിർവഹണത്തിന് 2024ൽ അവാർഡ് നേടിയ പദ്ധതിയിലെ ജീവനക്കാർക്കാണ് കേന്ദ്ര സർക്കാരിൽനിന്ന് അവഗണന നേരിടേണ്ടി വരുന്നത്.











0 comments