print edition ഉപയോഗം കുതിച്ചില്ല; ആസൂത്രണം പാളി

തിരുവനന്തപുരം: ഉപയോഗം കുതിച്ചുയർന്നതിനാൽ വൈദ്യുതി നിയന്ത്രണം അനിവാര്യമായെന്ന സർക്കാർ വാദം കളവെന്ന് കണക്കുകൾ. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വൈദ്യുതി വിതരണത്തിലെ മികച്ച ആസൂത്രണം പിന്തുടരുന്നതിൽ യുഡിഎഫ് സർക്കാർ തുടക്കത്തിലെ പരാജയപ്പെട്ടെന്ന് വ്യക്തം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഏപ്രിൽ 17ന് 116 ദശലക്ഷം യൂണിറ്റും മാർച്ച് 17ന് 101 ദശലക്ഷം യൂണിറ്റും ഉപയോഗമുണ്ടായിട്ടും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ ജൂലൈ 17ന് ഉപഭോഗം 91 ദശലക്ഷം യൂണിറ്റ് മാത്രമായിട്ടും യുഡിഎഫ് സർക്കാർ കേരളത്തെ ഇരുട്ടിലാക്കി. ഉപയോഗം കുറഞ്ഞിട്ടും ലോഡ് ഷെഡിങ് വേണ്ടിവന്നത് ആസൂത്രണത്തിലെ പാളിച്ചമൂലം.
നിലവിൽ 4800–4900 മെഗാവാട്ടാണ് പീക്ക് സമയങ്ങളിലെ (വൈകിട്ട് 6 മുതൽ രാത്രി 10 വരെ) ആവശ്യം. വേനൽക്കാലത്ത് സ്വാപ് കരാറിലൂടെ വാങ്ങിയ വൈദ്യുതി തിരിച്ചുകൊടുക്കാൻ ഏഴ് ദശലക്ഷം യൂണിറ്റാണ് വേണ്ടത്. അതുകൂടി ഉൾപ്പെടുത്തിയാലും മുൻ മാസങ്ങളേക്കാൾ കുറവാണ് ഉപയോഗം. പീക് സമയത്ത് എസി ഉപയോഗിക്കരുതെന്നും ഇലക്‌ട്രിക് വാഹനം ചാർജ് ചെയ്യരുതെന്നും ആവശ്യമില്ലാത്ത ലൈറ്റ് ഓഫാക്കണമെന്നും നിർദേശിച്ച് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകുമോയെന്ന് കാത്തിരിക്കുകയാണ് കെഎസ്ഇബി.
കുറവുണ്ടാകുന്ന 400–600 മെഗാവാട്ട് കണ്ടെത്താനാകാത്തത് കാര്യക്ഷമമായ ഇടപെടൽ ഇല്ലാത്തതിനാലാണ്. വൈദ്യുതി ഉപയോഗം 200–300 മെഗാവാട്ട് വരെ വർധിക്കാനിടയുണ്ടെന്നും നിയന്ത്രണം തുടരുമെന്നുമാണ് കെഎസ്‌ഇബിയുടെ അറിയിപ്പ്. 5.96 രൂപയ്‌ക്ക് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമീഷൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും പവർ എക്‌സ്‌ചേഞ്ച് വഴി വൈദ്യുതി ലഭിച്ചില്ലെങ്കിൽ സംസ്ഥാനം ഇരുട്ടിലാകും.











0 comments