print edition മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റർ

ഒഞ്ചിയം: മുന്‍ കേന്ദ്രമന്ത്രിയും കെപിസിസി മുന്‍ പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നടത്തുന്ന നീക്കത്തിനെതിരെ കോൺഗ്രസിൽ പ്രതിഷേധം. മുല്ലപ്പള്ളിയുടെ ജന്മനാട്ടില്‍ പോസ്റ്ററുകള്‍ പതിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയത്. മുക്കാളിയിലും അഴിയൂരിന്റെ വിവിധ ഭാഗങ്ങളിലും സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ.
ഏഴ് തവണ എംപി, രണ്ട് തവണ കേന്ദ്രമന്ത്രി, എഐസിസി സെക്രട്ടറി എന്നിട്ടും അധികാരക്കൊതി മാറിയില്ലേ എന്നും. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തുപോകാന്‍ കാരണക്കാരനായ ഇദ്ദേഹം വിശ്രമജീവിതം തുടരട്ടെ എന്നുമാണ് പോസ്റ്ററിലെ വാചകം. നാദാപുരത്തോ കൊയിലാണ്ടിയിലോ മത്സരിക്കാന്‍ മുല്ലപ്പള്ളി നീക്കം നടത്തുന്നുണ്ടെന്ന വാർത്ത പ്രചരിക്കുന്നതിനിടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുമായും മുസ്ലിം വർഗീയ കക്ഷികളുമായും നടത്തിയ വോട്ട് കച്ചവടത്തിലും മുല്ലപ്പള്ളിക്കെതിരെ അഴിയൂരിൽ വിമർശമുയർന്നിരുന്നു. മുല്ലപ്പള്ളിയുടെ സന്തതസഹചാരികളായ മൂന്നു കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേക്കേറിയതിലും അണികൾക്കിടയിൽ പ്രതിഷേധമുണ്ട്.










0 comments