ഹൂതി ആക്രമണ മുന്നറിയിപ്പ്; മൂന്ന് സൗദി എണ്ണക്കപ്പലുകൾ ചെങ്കടലിൽ വഴിതിരിച്ചുവിട്ടു

Photo: AFP
തെഹ്റാൻ : യമനിലെ ഹൂതി വിമതരുടെ ആക്രമണ മുന്നറിയിപ്പിനെ തുടർന്ന് ഇന്ത്യയിലേക്കും ചൈനയിലേക്കും ക്രൂഡ് ഓയിലുമായി പോവുകയായിരുന്ന മൂന്ന് സൗദി എണ്ണക്കപ്പലുകൾ ചെങ്കടലിൽ വഴിതിരിച്ചുവിട്ടു. സിൻ ലോംഗ് യാങ്, റോഡോസ്, ആമസോൺ എന്നീ സൗദി എണ്ണക്കപ്പലുകളാണ് യമൻ തീരത്തേക്ക് കടക്കാതെ സൂയസ് കനാൽ ലക്ഷ്യമാക്കി നീങ്ങിയത്.
സൗദി അറേബ്യൻ തുറമുഖങ്ങൾക്ക് നേരെ നാവിക ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൗദി തുറമുഖങ്ങളിൽ നിന്ന് ചരക്ക് കയറ്റുന്നതും ഇറക്കുന്നതും തടഞ്ഞുകൊണ്ട് ഹൂതികൾ കപ്പൽ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയത്. ഇതിനെ തുടർന്ന് കപ്പലുകൾ ട്രാക്കിങ് സിസ്റ്റങ്ങൾ ഓഫാക്കിയാണ് യാത്ര തുടരുന്നത്.
ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് സൗദി അറേബ്യയുടെ റെഡ് സീ തുറമുഖമായ യാൻബു വഴിയായിരുന്നു മിഡിൽ ഈസ്റ്റിൽ നിന്നുള്ള പ്രധാന എണ്ണ വിതരണം നടന്നിരുന്നത്. എന്നാൽ ഹൂതി ഭീഷണിയെ തുടർന്ന് ബാബ് അൽ-മന്ദേബ് കടലിടുക്ക് വഴിയുള്ള യാത്ര ഒഴിവാക്കി സൂയസ് കനാലും ആഫ്രിക്കൻ ഭൂഖണ്ഡവും ചുറ്റി സഞ്ചരിക്കേണ്ടി വരുന്നത് ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള എണ്ണ വിതരണം ആഴ്ചകളോളം വൈകാൻ ഇടയാക്കും.
ചൈനയിലേക്ക് 20 ലക്ഷം ബാരൽ എണ്ണയുമായി പോയ സിൻ ലോംഗ് യാങ്, ഇന്ത്യയിലേക്ക് 7 ലക്ഷം ബാരലുമായി പോയ റോഡോസ്, ആമസോൺ എന്നീ കപ്പലുകളാണ് റൂട്ട് മാറ്റി സഞ്ചരിക്കുന്നത്. സംഭവത്തെ തുടർന്ന് റെഡ് സീ വഴിയുള്ള കപ്പൽ ഗതാഗതത്തിന്റെ ഇൻഷുറൻസ് നിരക്കുകൾ കുത്തനെ ഉയർന്നിട്ടുണ്ട്.










0 comments