സോഫ്റ്റ്വെയർ തകരാർ: തപാൽ ഓഫീസുകളിൽ ബുക്കിങ് നിലച്ചിട്ട് നാല് നാൾ


സ്വന്തം ലേഖകൻ
Published on Aug 08, 2025, 08:05 PM | 1 min read
കൊല്ലം: സോഫ്റ്റ്വെയർ തകരാർ മൂലം കേരളത്തിൽ തപാൽ ഓഫീസുകളിൽ ബുക്കിങ് നിലച്ചിട്ട് നാലുദിവസം. കൊല്ലം, പത്തനംതിട്ട തപാൽ സൂപ്രണ്ട് ഓഫീസ് പരിധിയിൽ 557 സബ്, ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളിലും ഇതാണ് അവസ്ഥ. മണിക്കൂറുകളോളം കാത്തുനിന്നശേഷം ഉപയോക്താക്കൾ മടങ്ങുന്നത് തപാൽ വകുപ്പിനും കോടികളുടെ നഷ്ടമുണ്ടാക്കുന്നു. നാലുദിവസമായിട്ടും തകരാർ പരിഹരിച്ചില്ല.
കഴിഞ്ഞ തിങ്കളാഴ്ചയാണ് തപാൽവകുപ്പിന്റെ പ്രവർത്തനം താറുമാറാക്കി സോഫ്റ്റ്വെയർ പണിമുടക്കിയത്. നിലവിൽ തപാൽവകുപ്പിന്റെ സ്വന്തം ഐടി 2.0 എന്ന സോഫ്റ്റ്വെയർ ആണ് ഉപയോഗിക്കുന്നത്. ലോഡ് കൂടുന്നതുകാരണം രാവിലെ 10 മുതൽ പകൽ മൂന്നുവരെ സിസ്റ്റം നിശ്ചലമാണെന്ന് ജീവനക്കാർ പറയുന്നു.
പിന്നീട് രാത്രിയിലാണ് സോഫ്റ്റ്വെയർ പ്രവർത്തിക്കുന്നത്. പോസ്റ്റ് ഓഫീസുകളിൽ ബുക്കിങ് നിലച്ചതോടെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ചാകരയായി. ഉപയോക്താക്കൾ കൊറിയർ സർവീസുകളെ സമീപിച്ചുതുടങ്ങി.
സോഫ്റ്റ്വെയർ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സ്ഥിരം ഉപയോക്താക്കളെ തപാൽവകുപ്പിന് നഷ്ടമാകും. പാർസൽ സർവീസിന് ഉൾപ്പെടെ വ്യക്തികളും വ്യാപാരികളും നിരവധി സ്ഥാപനങ്ങളും നിത്യേന തപാൽ ഓഫീസുകളെയാണ് ആശ്രയിച്ചിരുന്നത്. വിവരാവകാശ മറുപടികളും ഉദ്യോഗാർഥികളുടെ ജോലിക്കുള്ള അപേക്ഷകളും ഉൾപ്പെടെ ബുക്കിങ്ങിലൂടെ ആണ് അയച്ചിരുന്നത്. സെർവർ തകരാർ ഇൻഷുറൻസ്, പിഎൽഐ, ആർപിഎൽഐ എന്നിവയെയും ബാധിച്ചു.
ജൂലൈ 22മുതലാണ് തപാൽവകുപ്പിന്റെ കേരള സർക്കിളിൽ ഐടി 2.0 എന്ന സോഫ്റ്റ്വെയർ പ്രാബല്യത്തിൽ വന്നത്. അതിനുമുമ്പ് രാജ്യത്ത് മറ്റിടങ്ങളിൽ ഇൗ സോഫ്റ്റ്വെയർ നടപ്പാക്കിയിരുന്നു. ചർച്ചകളും മുൻകരുതലുകളും ഇല്ലാതെ ഏകപക്ഷീയമായാണ് പുതിയ സോഫ്റ്റ്വെയർ നടപ്പാക്കിയതെന്നും ആക്ഷേപമുണ്ട്.










0 comments