ad
Deshabhimani

ടെൻഡറിൽ പങ്കെടുത്തത് രണ്ട് കമ്പനികൾ , യോഗ്യത പരിശോധിച്ച് 27ന് ചേരുന്ന ടെക്നിക്കൽ കമ്മിറ്റി തീരുമാനമെടുക്കും

print edition വേഗമെത്തും പൊന്നാനിയുടെ കപ്പൽ നിർമാണശാല ; നിർമാണോദ്‌ഘാടനം ഉടന്‍

ponnani shipyard

കപ്പൽ നിർമാണശാല പദ്ധതി പ്രദേശം

avatar
പി എ സജീഷ്‌

Published on Jan 19, 2026, 12:30 AM | 1 min read


പൊന്നാനി

പൊന്നാനിക്ക്‌ പൊൻതൂവലാവുന്ന കപ്പൽ നിർമാണശാലയുടെ നിർമാണോദ്‌ഘാടനം ഉടന്‍ നടക്കും. മാരിടൈം ബോർഡ് ക്ഷണിച്ച ടെൻഡറിൽ രണ്ട് കമ്പനികൾ പങ്കെടുത്തു. ഇവരുടെ സാങ്കേതികവും സാമ്പത്തികവുമായ കഴിവ് പരിശോധിച്ച് മാരിടൈം ബോർഡ് നിർമാണത്തിനുള്ള അനുമതി നൽകും. 27ന് ചേരുന്ന ടെക്നിക്കൽ കമ്മിറ്റി ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. പ്രവൃത്തി പരിചയം, സാമ്പത്തികശേഷി എന്നിവ കണക്കിലെടുത്താണ് നിർമാണ അനുമതി നൽകുക. പിപിപി വ്യവസ്ഥയിലാണ്‌ (പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ്) പദ്ധതി നടപ്പാക്കുക.


കൊച്ചി കഴിഞ്ഞാൽ പൊന്നാനി

ഐഎൻഎസ് വിക്രാന്ത് പോലെയുള്ള വൻകിട കപ്പലുകൾ കൊച്ചിയിൽ നിർമിക്കുമ്പോൾ ചെറിയതും ഇടത്തരവുമായ കപ്പലുകൾ നിർമിക്കാനാണ് പൊന്നാനി ലക്ഷ്യമിടുന്നത്. വലിയ ട്രോളിങ്‌ ബോട്ടുകളും ഇവിടെ നിർമിച്ചെടുക്കാം. 200 കോടിയുടെ പദ്ധതിയാണ്‌ ആദ്യഘട്ടത്തിൽ വിഭാവനംചെയ്യുന്നത്. ഏഴുമുതൽ 10 വർഷത്തിനിടയിൽ 1000 കോടിയോളം രൂപ നിക്ഷേപിച്ച് കൊച്ചി കഴിഞ്ഞാൽ ഏറ്റവും വലിയ കപ്പൽ നിർമാണശാലയാക്കി പൊന്നാനിയെ മാറ്റുകയാണ്‌ ലക്ഷ്യം.


ചെറുതും ഇടത്തരവുമായ കപ്പലുകൾ, ബാർജുകൾ, ടഗ്ഗുകൾ തുടങ്ങി കടൽയാനങ്ങളുടെ നിർമാണശാല യാഥാർഥ്യമാവുന്നതോടെ മലബാറിലെ പ്രധാന വ്യാവസായിക ഹബ്ബായി പൊന്നാനി മാറും. നൂറുകണക്കിന് പേർക്ക് നേരിട്ടും നിരവധി പേർക്ക് അനുബന്ധമായും തൊഴിൽ ലഭ്യമാവും. പി നന്ദകുമാർ എംഎൽഎയുടെ പ്രത്യേക ഇടപെടലാണ് പദ്ധതിക്ക് ആക്കംകൂട്ടിയത്. ഭാരതപ്പുഴയും കടലും സംഗമിക്കുന്ന അഴിമുഖത്തിനുസമീപം പഴയ ജങ്കാർ ജെട്ടിക്കുസമീപമാണ് പദ്ധതി. ഇതിനായി പ്രദേശത്തെ 30 ഏക്കർ ഭൂമി കമ്പനിക്ക് കരാർ അടിസ്ഥാനത്തിൽ നൽകും.


​യാത്രക്കും 
അവസരമൊരുങ്ങും

​ഭാവിയിൽ ക്രൂയിസ് കപ്പലുകൾക്കും ചരക്ക് ഗതാഗതത്തിനും വഴിതുറക്കുന്ന രീതിയിലാണ് പദ്ധതി. ലക്ഷദ്വീപിലേക്ക് ഉൾപ്പെടെ യാത്രചെയ്യുന്നവർക്ക് അനുയോജ്യമായ ഇടമായി പൊന്നാനി മാറും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home