print edition ജമാഅത്തെ മതരാഷ്‌ട്രവാദികൾ തന്നെ; സമസ്ത പ്രമേയം യുഡിഎഫിനുള്ള മുന്നറിയിപ്പ്

പ്രത്യേക ലേഖകൻ
Published on Feb 08, 2026, 12:00 AM | 1 min read
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയടക്കമുള്ള മുസ്ലിം തീവ്രവാദശക്തികൾക്കെതിരായ സമസ്ത നിലപാട് യുഡിഎഫിനുള്ള മുന്നറിയിപ്പ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനത്തിൽ ജമാഅത്തെയെ തുറന്ന് വിമർശിച്ചുള്ള പ്രമേയം സമുദായത്തിനകത്തും പുറത്തും വലിയ ചർച്ചയാണുണ്ടാക്കിയത്. മതരാഷ്‌ട്രവാദത്തോടും മതതീവ്രവാദത്തോടും വിട്ടുവീഴ്‌ചയില്ലെന്ന നിലപാടാണ് സമസ്ത ആവർത്തിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജമാഅത്തെ ഇസ്ലാമിക്ക് വീണ്ടും ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ അതേ സന്ദർഭത്തിലാണ് ഇതെന്നതും ശ്രദ്ധേയം.
കോൺഗ്രസും മുസ്ലിംലീഗും ജമാഅത്തെയെ കെട്ടിപ്പുണരുന്നതിലുള്ള അതൃപ്‌തിയും എതിർപ്പുമാണ് സമസ്‌ത പ്രകടമാക്കിയത്. കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തലയും കാസർകോട് കുണിയയിലെ സമ്മേളന വേദിയിലെത്തിയ അതേദിവസമാണ് ജമാഅത്തെയോട് സന്ധിചെയ്യരുതെന്ന ആവശ്യം സമസ്ത മുന്നോട്ടുവച്ചത്. ജമാഅത്തെ ഇസ്ലാമിയോട് സമസ്ത ശക്തമായ നിലപാടാണ് എന്നും സ്വീകരിച്ചിട്ടുള്ളത്. മതരാഷ്‌ട്രവാദം ജമാഅത്തെ ഇപ്പോഴും പിൻപറ്റുന്നുവെന്നതിൽ സമസ്തക്ക് സംശയമേയില്ല. ലോക്‌സഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് ജമാഅത്തെയുമായി സഖ്യമുണ്ടാക്കിയതിനെ സമസ്തയിലെ മുതിർന്ന പണ്ഡിതരടക്കം വിമർശിച്ചിരുന്നു.
യുഡിഎഫ് നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പിലും ആ ബന്ധം തുടരുകയാണ്. അധികാരത്തിനും വോട്ടിനുമായുള്ള ഇൗ നയം തിരുത്തണമെന്നതാണ് പ്രമേയത്തിന്റെ കാതൽ. മുസ്ലിം യുവാക്കളെ മുഖ്യധാരയിൽനിന്ന് വഴിതെറ്റിക്കുന്ന മൗദൂദിസ്‌റ്റ് വിചാരധാരയുടെ ആപത്തും പ്രമേയത്തിൽ ഉൗന്നിയിട്ടുണ്ട്. മതേതര വിശ്വാസികളുടെയും വർഗീയവിരുദ്ധ ചിന്താഗതിക്കാരുടെയും യോജിപ്പാണ് വർത്തമാനകാലത്ത് ആവശ്യമെന്ന പ്രമേയത്തിലൂടെ സമസ്ത ഓർമപ്പെടുത്തുന്നു.










0 comments