പുനലൂരിൽ അടി തുടരുന്നു; ലീഗ് സ്ഥാനാർഥിയുടെ ചുവരെഴുത്ത് കരിഓയിൽ ഒഴിച്ച് നശിപ്പിച്ച നിലയിൽ

കൊല്ലം: പുനലൂരിലെ കോൺഗ്രസ്- ലീഗ് ആഭ്യന്തര സംഘർഷം യുഡിഎഫിന് തലവേദയായി തുടരുന്നു. പുനലൂരിൽ ലീഗ് സ്ഥാനാർത്ഥിയുടെ ചുവരെഴുത്ത് കരി ഓയിൽ ഒഴിച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തി. ഹൈസ്കൂൾ ജംഗ്ഷനിലെ ചുവരെഴുത്താണ് നശിപ്പിച്ചത്. പുനലൂർ യുഡിഎഫിലെ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിന് പിന്നാലെയാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥി നൗഷാദ് യൂനസിന്റെ ചുവരെഴുത്ത് കരിയോയിൽ ഒഴിച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
പുനലൂർ സീറ്റ് മുസ്ലിം ലീഗിന് നൽകിയതിൽ പ്രതിഷേധിച്ച് ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുകയാണ്. പുനലൂരിൽ ലീഗിനെതിരെ രംഗത്തിറക്കിയ ഡിസിസി ട്രഷറർ നെൽസൺ സെബാസ്‌റ്റ്യനെ പ്രാദേശിക കോൺഗ്രസ് നേതൃത്വം നേരത്തെ സ്ഥാനാർഥിയായി രംഗത്തിറക്കിയിരുന്നു. എന്നാൽ, കെപിസിസി പ്രസിഡന്റ് നേരിട്ട് സമ്മർദം ചെലുത്തി പിന്തിരിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ഡിസിസി ജനറൽ സെക്രട്ടറി മത്സരിക്കുന്നത്.
കോൺഗ്രസ് നേതാക്കളുടെ നടപടിയിൽ ലീഗ് കടുത്ത അമർഷത്തിലാണ്. പുനലൂർ മണ്ഡലം ഇനി ലീഗിന് നൽകില്ലെന്ന് കെപിസിസി നേതൃത്വം കഴിഞ്ഞതവണ ഉറപ്പുനൽകിയിരുന്നെന്നാണ് പ്രവർത്തകർ പറയുന്നത്.










0 comments