print edition രമ്യക്കും ‘കൂട്ടുപ്രതി’ക്കും ഉന്നതരുടെ പിന്തുണ

തിരുവനന്തപുരം: ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എസ് സജാദിനെ മർദിച്ച രമ്യ ഹരിദാസ് എംഎൽഎയെ സംരക്ഷിക്കാൻ ഉന്നതരുടെ ഇടപെടൽ. കോൺഗ്രസ് നേതൃത്വവും പൊലീസും രമ്യയെയും ഒപ്പമുള്ള സ്ഥിരം കുറ്റവാളി പാളയം പ്രദീപിനെയും കേസിൽനിന്ന് രക്ഷിക്കാൻ നടപടി തുടങ്ങി. കോൺഗ്രസിൽ നിന്നുള്ള പ്രദീപിന്റെ സസ്‌പെൻഷനും പുനഃപരിശോധിക്കും.
സജാദിനെതിരായ കേസ് പിൻവലിക്കണമെന്ന് കെപിസിസി അന്വേഷണ സമിതി ആവശ്യപ്പെട്ടെങ്കിലും എംഎൽഎ വഴങ്ങിയില്ല. ഡൽഹിയിലാണെന്ന് നുണ പറഞ്ഞ് അന്വേഷണ സമിതി തലവൻ എം എം ഹസനെ കബളിപ്പിച്ചതിനെതിരെയും നടപടിയില്ല. രമ്യ തെറ്റുകാരിയല്ലെന്ന് പ്രഖ്യാപിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തുവന്നിരുന്നു. മർദനത്തിൽ നടപടിയെടുക്കാൻ ഉത്തരവാദിത്വമുള്ള കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാകട്ടെ, തനിക്ക് ഒന്നുമറിയില്ലെന്ന് കൈമലർത്തി.
ഇതിനിടെ, മർദനത്തിന് നേതൃത്വം നൽകിയ പാളയം പ്രദീപിനെ എംഎൽഎയുടെ സ്റ്റാഫ് ആക്കാനുള്ള വഴിവിട്ട നീക്കം പാളി. നിയമനത്തിന് മുൻകാല പ്രാബല്യം ആവശ്യമുള്ളതിനാൽ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ രമ്യയുടെ കത്ത് പരിഗണിച്ചില്ല. താൻ എംഎൽഎ യുടെ സ്റ്റാഫ് ആണെന്നും ഉടൻ തെളിവ് ഹാജരാക്കുമെന്നും പ്രദീപ് മാധ്യമങ്ങളെ വെല്ലുവിളിച്ചിരുന്നു. ചിറയിൻകീഴ് ബ്ലോക്കിലെ ഉദ്യോഗസ്ഥരുടെ യോഗം രമ്യ വിളിച്ചില്ലെന്ന വാദവും പൊളിഞ്ഞു. എംഎൽഎ മീഡിയാ ഗ്രൂപ്പിലിട്ട യോഗവിവരത്തിന്റെ സ്‌ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ബ്ലോക്കിലെ ചില ഉദ്യോഗസ്ഥരെ കാണാൻ എംഎൽഎ പോയപ്പോൾ അവിടെ കയറി ഇരുന്നതാണെന്നാണ് പ്രദീപിന്റെ വാദം. ചിറയിൻകീഴിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്ന വമ്പൻ പിരിവിന്റെയും അനധികൃത ഇടപെടലിന്റെ വസ്‌തുതകൾ പുറത്തുവന്നിരുന്നു. ഇത് ചോദ്യംചെയ്‌തതാണ് രമ്യയെ പ്രകോപിപ്പിച്ചത്.










0 comments