പൊലീസ് സ്റ്റേഷൻ ആക്രമണം: ആർ ശ്രീലേഖയ്ക്കെതിരെ കേസ്

തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി വനിതാ കൗൺസിലർമാർ നടത്തിയ അക്രമ മാർച്ചിന് നേതൃത്വം നൽകിയ ആർ ശ്രീലേഖയ്ക്കെതിരെ കേസ്. തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശനാഥും കേസിൽ പ്രതിയാണ്. നെട്ടയം ആക്രമണത്തിന് പിന്നാലെയാണ് ബിജെപിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.
സമരത്തിൽ വ്യാപക ആക്രമണമാണ് നടന്നത്. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു. ബിജെപി കൗൺസിലർമാരുടെ പേരുകളെല്ലാം ഒഴിവാക്കി കണ്ടാലറിയാവുന്നവർക്കെതിരെ മാത്രമാണ് ആദ്യം കേസ് എടുത്തിരുന്നത്. ശ്രീലേഖ നേരിട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നേതാക്കൾക്കെതിരെ കേസെടുത്തത്.
അതേസമയം സംഘർഷങ്ങൾക്കിടെ ആർ ശ്രീലേഖയും ടി പി സെൻകുമാറും കലാപാഹ്വാനമാണ് നടത്തിയത്. വട്ടിയൂർക്കാവ് എസ്‌എച്ച്‌ഒയ്ക്കെതിരെ നടപടി എടുക്കണമെന്നും ഇല്ലെങ്കിൽ സ്റ്റേഷൻ ആക്രമിക്കാൻ മടിക്കില്ലെന്നുമായിരുന്നു ഭീഷണി. ശ്രീലേഖ സിറ്റി പൊലീസ് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും അധികാര ഭാവത്തിൽ വാട്‌സാപ് സന്ദേശവും അയച്ചു. സേനയിൽനിന്ന് വിരമിച്ചിട്ടും ഐപിഎസ് ഹാങ്ഓവർ വിട്ടുമാറാത്ത അവർ പൊലീസിൽ നിയമവിരുദ്ധ പ്രവർത്തനത്തിന് സമ്മർദം ചെലുത്തുകയാണെന്ന് വിമർശനവും ഉയരുന്നുണ്ട്.










0 comments