Deshabhimani

പത്തനംതിട്ട പോക്‌സോ കേസ്: ഇന്ന് കൂടുതൽ അറസ്റ്റുകള്‍; കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

pocso patahanamthitta
വെബ് ഡെസ്ക്

Published on Jan 13, 2025, 08:45 AM | 2 min read

പത്തനംതിട്ട: പത്തനംതിട്ട പോക്‌സോ കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുകളുണ്ടായേക്കും. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനുള്ള ശ്രമവും അന്വേഷണസംഘം ആരംഭിച്ചു. കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പെൺകുട്ടിയുടെ അച്ഛന്റെ മൊബൈൽ ഫോണുമായി ബന്ധപ്പെട്ട വിവരങ്ങൾ സൈബർസെല്ലും ശേഖരിക്കുന്നുണ്ട്.
പെൺകുട്ടിയുടെ മൊഴി പ്രകാരം 64 പേരാണ് അത്യപൂർവമായ ബലാത്സം​ഗ കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതുവരെ 28 പേർ അറസ്റ്റിലായി. 29 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. പഴുതടച്ച അന്വേഷണമാണ് ഡിഐജി അജിതാ ബീഗത്തിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തുന്നത്. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
പെൺകുട്ടിയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ ഇന്നലെ പുറത്തു വന്നിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വെച്ച് നാലുപേർ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തുവെച്ചും ആളില്ലാത്ത ബസിനുള്ളിൽ വച്ചും പൂട്ടിയിട്ട കടയുടെ പരിസരത്ത് വച്ചും ചില പ്രതികൾ ബലാത്സംഗത്തിന് ഇരയാക്കി. ജില്ലയുടെ വിവിധ ഇടങ്ങളിലും ജില്ലക്ക് പുറത്തു തിരുവനന്തപുരത്തും എത്തിച്ചു പീഡിപ്പിച്ചെന്നാണ് മൊഴി. വാഹനത്തിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും പിടയിലായവരുടെ വീട്ടിലും ചുട്ടിപ്പാറയിലുമെല്ലാം എത്തിച്ച്‌ ലൈം​ഗികാതിക്രമം നടത്തി എന്നാണ്‌ കുട്ടിയുടെ വെളിപ്പെടുത്തൽ.
ഇൻസ്റ്റാഗ്രാം വഴിയും കൂടാതെ പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാന്റിലും വെച്ചാണ് പ്രതികൾ പെൺകുട്ടിയെ പരിചയപ്പെടുന്നത്. ബസ് സ്റ്റാൻഡിൽനിന്നാണ് പലരും പെൺകുട്ടിയെ മറ്റുവാഹനങ്ങളിൽ കൂട്ടിക്കൊണ്ടു പോയത്. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ കാണിച്ച് പലരും വിളിച്ചുവരുത്തി പീഡിപ്പിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ജില്ലക്കുള്ളിലുള്ള മുഴുവൻ പ്രതികളെയും രണ്ട് ദിവസത്തിനകം പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്. അറസ്റ്റിലായവരിൽ ഭൂരിഭാ​ഗവും 30 വയസിനു താഴെയുള്ളവരാണ്. പ്ലസ്‌ടു വിദ്യാർഥികൾ ഉൾപ്പെടെ പല സ്ഥാപനങ്ങളിലും പഠിക്കുന്നവരും ഓട്ടോ ഡ്രൈവർമാരടക്കമുള്ളവരും കൂട്ടത്തിലുണ്ട്. അറസ്റ്റിലായവരിൽ പലരും മറ്റ് ക്രിമിനൽ കേസുകളിലും പ്രതിയാണ്.
13 വയസ്സു മുതൽ പെൺകുട്ടി പീഡനത്തിന് ഇരയായതായാണ് വിവരം. സഹപാഠിയായ സുബിൻ മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്ത്‌ കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും കൈക്കലാക്കി. അച്ഛന്റെ ഫോണാണ്‌ കുട്ടി ഉപയോഗിച്ചിരുന്നത്. ഇതിലൂടെയാണ് സുബിൻ സന്ദേശങ്ങളും മറ്റും അയച്ചതും. പെൺകുട്ടിക്ക് 16 വയസ്സായപ്പോൾ ബൈക്കിൽ കയറ്റി വീടിന് സമീപത്തെ അച്ചൻകോട്ടുമലയിലെത്തിച്ച് ആൾതാമസമില്ലാത്ത ഭാഗത്ത് റബർ തോട്ടത്തിൽ വച്ച് ബലാത്സംഗം ചെയ്‌തു. ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. മറ്റൊരു ദിവസം പുലർച്ചെ കുട്ടിയുടെ വീടിനടുത്ത് റോഡരികിലെ ഷെഡ്ഡിൽ വച്ച് പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാർക്ക്‌ കാഴ്‌ചവയ്ക്കുകയായിരുന്നു. ഇവർ സംഘം ചേർന്ന് അച്ചൻകോട്ടുമലയിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയതായും മൊഴിയിൽ പറയുന്നു. തുടർന്ന് സഹപാഠികളടക്കം പലരും ലൈം​ഗികമായി ഉപദ്രവിച്ചുവെന്നാണ് കുട്ടി വെളിപ്പെടുത്തിയത്.
ദളിത് പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അതിനാൽ പോക്സാ വകുപ്പ് കൂടാതെ പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും ചേർത്തിട്ടുണ്ട്‌. സംഭവത്തിൽ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി നൽകാൻ പത്തനംതിട്ട എസ്പിയോട് വനിത കമീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി നിർദേശം നൽകി.




deshabhimani section

Related News

0 comments
Sort by

Home