Live News പിഎം ശ്രീക്കായി വീണ്ടും മുഖ്യമന്ത്രിയും കേന്ദ്രവും

തിരുവനന്തപുരം
: പിഎം ശ്രീ പദ്ധതി നടപ്പാക്കാതെ നിവൃത്തിയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ സമർഥിക്കുന്നതിനിടെ സംസ്ഥാനത്തിന് വീണ്ടും കത്തയച്ച് കേന്ദ്രസർക്കാർ. പദ്ധതി നടപ്പാക്കുന്നതിന് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും അടിയന്തര തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ടാണ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. കേന്ദ്രത്തിൽനിന്ന് സമ്മർദമുണ്ടെന്നും പദ്ധതി നടപ്പാക്കിയില്ലെങ്കിൽ മറ്റു ഫണ്ടുകളും മുടങ്ങുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെയാണ് കത്ത് ലഭിക്കുന്നതെന്ന് ശ്രദ്ധേയം.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെയും പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം കത്തയച്ചിരുന്നു.
ഉടൻ തീരുമാനമെടുക്കണമെന്നും എങ്കിലേ തുടർനടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂവെന്നും കത്തിൽ പറയുന്നതായി മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. എന്ത് മറുപടി നൽകണമെന്നത് യുഡിഎഫ് നേതൃത്വം ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും ചൊവ്വ, ബുധൻ ദിവസങ്ങളിലായി മന്ത്രിസഭാ ഉപസമിതി യോഗം ചേർന്ന് റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നതിന് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ കരട് റിപ്പോർട്ട് പദ്ധതിയെ അനുകൂലിച്ചുള്ളതായിരുന്നു.
അധികാരത്തിലെത്തിയതിനു പിന്നാലെ പിഎം ശ്രീ ഏതുവിധേനെയും നടപ്പിലാക്കണമെന്ന വാശിയിലാണ് വി ഡി സതീശൻ. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെയടക്കം എതിർപ്പ് അവഗണിച്ചു. ലീഗും അനുകൂല നിലപാടിലേക്കെത്തി. കഴിഞ്ഞദിവസം ചേർന്ന കെപിസിസി ഭാരവാഹിയോഗത്തിൽ ചിലർ എതിർപ്പുയർത്തിയെങ്കിലും ഗൗനിച്ചില്ല. കോൺഗ്രസ് ഭരിക്കുന്ന മറ്റുസംസ്ഥാനങ്ങളിൽ പിഎം ശ്രീ നടപ്പാക്കിയത് ചൂണ്ടിക്കാട്ടിയാണ് സതീശൻ പ്രതിരോധിച്ചത്. പദ്ധതി നടപ്പാക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന തരത്തിൽ പ്രതീതി സൃഷ്ടിച്ച് ആർഎസ്‌എസ് അജൻഡയ്ക്ക് വഴങ്ങാനാണ് നീക്കം.










0 comments