print edition പിഎം ശ്രീ പദ്ധതി: ലീഗിന് ഇഡിയെ ഭയം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ അജൻഡയ്‌ക്ക് ലീഗ് മന്ത്രിമാർ കൂട്ടുനിന്നത് ഇഡി റെയ്‌ഡ് ഭയന്ന്. ലീഗ് നേതാക്കൾക്ക് ബന്ധമുള്ള രണ്ട് കേസ് ഇഡിയുടെ അന്വേഷണത്തിലാണ്. അതിൽനിന്ന് രക്ഷപ്പെടാൻ പുതിയ ഡീലാണ് പിഎം ശ്രീ. അതിനിടെ, പദ്ധതി നടപ്പാക്കുന്നതിൽ ലീഗിൽ ഒരു വിഭാഗത്തിന്റെ എതിർപ്പ് തുടരുകയാണ്.
ചന്ദ്രികയുടെ അക്കൗണ്ടുവഴി 10കോടിരൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസാണ് ഇഡി അന്വേഷിക്കുന്ന ഒരുകേസ്. ഇൗ കേസിൽ പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരെ ചോദ്യം ചെയ്‌തിട്ടുണ്ട്. പാണക്കാട് കുടുംബത്തിലെ ചിലരെയും ചോദ്യം ചെയ്‌തിരുന്നു.
മലപ്പുറം ജില്ലയിലെ സഹകരണ ബാങ്കിൽ 200കോടിരൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന മറ്റൊരു കേസും ഇഡി അന്വേഷണത്തിലാണ്. ഒരു പ്രമുഖ നേതാവിന്റെ വിവരങ്ങൾ ഇഡി ശേഖരിച്ചിട്ടുണ്ട്.
പിഎം ശ്രീ നടപ്പാക്കാൻ തീരുമാനിച്ചതോടെ സമുദായത്തിന്റെ ഒറ്റുകാർ എന്നാണ് ലീഗ് മന്ത്രിമാരെ അണികൾ സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിക്കുന്നത്. അതേസമയം, ലീഗിന്റെ പൂർണ സമ്മതത്തോടെയാണ് പദ്ധതി കൊണ്ടുവന്നതെന്നാണ് കോൺഗ്രസിന്റെ വാദം.
ജാള്യം മറയ്‌ക്കൽ നാടകവുമായി എംഎസ്‌എഫും യൂത്ത് ലീഗും
പി എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ എന്നപേരിൽ മുസ്ലീം ലീഗിന്റെ വിദ്യാർഥി – യുവജന സംഘടനകളായ എംഎസ്‌എഫും യൂത്ത് ലീഗും നടത്തുന്നത് തട്ടിക്കൂട്ട് പ്രതിഷേധം.
എൽഡിഎഫ് സർക്കാരിനെതിരെ യുദ്ധപ്രഖ്യാപനവും അക്രമ സമരവുമായിറങ്ങിയ നേതൃത്വം ഇപ്പോൾ വാലുമടക്കി വീട്ടിലിരിക്കുകയാണ്. എൽഡിഎഫ് സർക്കാർ വേണ്ടെന്നുവച്ച പി എം ശ്രീ പദ്ധതി ലീഗ് മന്ത്രി തന്നെ നടപ്പാക്കിയതിന്റെ ജാള്യമാണിവർക്ക്. ഇത് മറയ്‌ക്കാൻ പദ്ധതിയെ എതിർക്കുന്നുവെന്ന് വരുത്തി തീർക്കാനുള്ള പ്രമേയം പാസാക്കലും കത്തയക്കലും മനസ്സില്ലാ മനസ്സോടെ ചെയ്യുന്നു എന്നുമാത്രം. അണികളിലെ മുറുമുറുപ്പ് ശക്തമായതുകൊണ്ടുള്ള കണ്ണിൽപ്പൊടിയിടൽ മാത്രമാണിത്. പ്രത്യക്ഷ പ്രതിഷേധം നടത്തരുതെന്ന ലീഗ് നേതൃത്വത്തിന്റെ ആജ്ഞ അക്ഷരംപ്രതി അനുസരിക്കുന്നുമുണ്ട്.










0 comments