പിഎം ശ്രീ നടപ്പാക്കൽ; മോദി പ്രീണനമെന്ന് ലീഗ് അണികൾ

റഷീദ് ആനപ്പുറം
Published on Jun 08, 2026, 12:54 AM | 1 min read
തിരുവനന്തപുരം: ആർഎസ്‌എസ് വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ മുസ്ലിംലീഗിൽ പ്രതിഷേധം കനക്കുന്നു. മുഖ്യമന്ത്രി വി ഡി സതീശന്റെ സംഘപരിവാർ അജൻഡക്ക് ലീഗ് കൂട്ടുനിൽക്കുന്നുവെന്ന വിമർശം അണികളിൽ ശക്തം. എൽഡിഎഫ് സർക്കാർ മരവിപ്പിച്ച കരാർ യുഡിഎഫ് നടപ്പാക്കുന്നത് മോദിയെ പ്രീണിപ്പിക്കാനാണെന്ന പ്രചാരണമാണ് ലീഗ് ഗ്രൂപ്പുകളിൽ.
പി കെ കുഞ്ഞാലിക്കുട്ടിയും പിഎംഎ സലാമും പിഎം ശ്രീക്കെതിരെ പറഞ്ഞതും ഓർമിപ്പിക്കുന്നു. സർവകലാശാലകൾക്കുപിന്നാല പൊതുവിദ്യാഭ്യാസത്തെയും ഹിന്ദുത്വവൽക്കരിക്കുകയാണെന്ന് തുറന്നടിക്കുന്നു.
സൗജന്യ യൂണിഫോം, പാഠപുസ്‌തകം എന്നീ ഇനങ്ങളിൽ കേന്ദ്രവിഹിതമായ 1158 കോടിരൂപ എസ്‌എസ്‌കെയ്‌ക്ക് കിട്ടാനുണ്ടായിരുന്നു. പിഎം ശ്രീ നടപ്പാക്കാതെ പണം തരില്ലെന്നായിരുന്നു കേന്ദ്രനിലപാട്. ഏറെ പ്രതിരോധത്തിനുശേഷം ഗത്യന്തരമില്ലാതെ മുൻ എൽഡിഎഫ് സർക്കാർ കരാറിൽ ഒപ്പിട്ടു. പിന്നീട് പദ്ധതിയിൽനിന്ന് പിൻമാറി.
അന്ന് എതിർപ്പുയർത്തിയ ലീഗിന്റെ മന്ത്രിയുടെ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയിൽനിന്ന് തട്ടികൂട്ട് റിപ്പോർട്ട് വാങ്ങിയാണ് ആർഎസ്‌എസ് നീക്കത്തിന് ഒത്താശചെയ്യുന്നത്.
പിഎം ശ്രീയിലെ നിലപാടുമാറ്റം യുഡിഎഫിലോ ലീഗിലോ ചർച്ച ചെയ്‌തില്ലെന്ന പരാതി നേതാക്കൾക്കുമുണ്ട്. പദ്ധതി പാടില്ലെന്നായിരുന്നു കഴിഞ്ഞ ഒക്‌ടോബറിൽ ചേർന്ന ലീഗ് നേതൃയോഗത്തിന്റെ തീരുമാനം. എന്നാൽ ഭരണത്തിലേറിയതോടെ അതെല്ലാം വിഴുങ്ങി.
കുഞ്ഞാലിക്കുട്ടി അന്ന് പറഞ്ഞത്
സർക്കാർ ഒപ്പുവച്ച കരാർ ഗൗരവമായ വിഷയമാണ്. ബിജെപി അജൻഡയാണ് നടപ്പാക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ പിഎം ശ്രീ നടപ്പാക്കില്ല. ഫണ്ട് കിട്ടാനായി കുട്ടികളെ എന്തും പഠിപ്പിക്കാനാവില്ല










0 comments