സംസ്ഥാനം പിഎം ശ്രീ ഫണ്ട് വാങ്ങിയെന്ന മന്ത്രിയുടെ വാദം പച്ച നുണ; യുഡിഎഫ് സർക്കാർ സംഘപരിവാർ അജണ്ടയ്ക്ക് കീഴ്‌പെട്ടു: വി ശിവൻകുട്ടി

വി ശിവൻകുട്ടി
തിരുവനന്തപുരം : കേരളം പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഫണ്ട് കൈപ്പറ്റിയെന്ന സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രിയുടെ വാദം പച്ചയായ നുണയാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി. കേരളം ഈ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ പദ്ധതിക്കായി ഒരു നയാപൈസ പോലും കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നയവും ഭരണപക്ഷത്ത് വരുമ്പോൾ മറ്റൊരു നയവുമാണ് യുഡിഎഫിനുള്ളതെന്നും സംഘപരിവാർ അജണ്ടകൾക്ക് സംസ്ഥാന സർക്കാർ ഇപ്പോൾ പൂർണ്ണമായും കീഴ്പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പദ്ധതി നടപ്പിലാക്കുന്നതിന് മൂന്ന് ഘട്ടങ്ങളാണുള്ളത്. ധാരണാപത്രം ഒപ്പിടൽ, യോഗ്യതയുള്ള സ്കൂളുകളുടെ പട്ടിക എൻഐസി തയ്യാറാക്കി പോർട്ടലിൽ പ്രസിദ്ധീകരിക്കൽ, തുടർന്ന് സംസ്ഥാന ഉദ്യോഗസ്ഥർ ഈ സ്കൂളുകൾ പരിശോധിച്ച് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി കേന്ദ്രത്തിന് പട്ടിക കൈമാറൽ എന്നിവയാണവ. ഈ പട്ടിക കേന്ദ്രം പരിശോധിച്ച് അംഗീകരിച്ച ശേഷം മാത്രമേ പദ്ധതിയ്ക്കുള്ള ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് പ്ലാൻ പ്രൊപ്പോസൽ സമർപ്പിക്കാൻ പോലും സാധിക്കൂ.
കേരളത്തിന് അർഹമായ കേന്ദ്ര വിഹിതം നിഷേധിച്ച ഘട്ടത്തിലാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെയ്ക്കാൻ നിർബന്ധിതമായത്. ധാരണാപത്രത്തിൽ ഒപ്പുവെച്ചാൽ മാത്രമേ സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് നൽകൂ എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ കടുംപിടുത്തം. എന്നാൽ, ധാരണാപത്രം ഒപ്പിട്ട ആദ്യഘട്ടത്തിനുശേഷം, ബിജെപി സർക്കാരിന്റെ കാവിവൽക്കരണ നിർദ്ദേശങ്ങൾ അടങ്ങിയ ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കുമെന്ന് കണ്ടപ്പോൾ, സംസ്ഥാന മന്ത്രിസഭ ധാരണാപത്രം മരവിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇക്കാര്യം അന്നത്തെ പൊതുവിദ്യാഭ്യാസ മന്ത്രി കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ നേരിട്ടും, വകുപ്പ് സെക്രട്ടറി രേഖാമൂലവും അറിയിച്ചിട്ടുള്ളതുമാണ്. പിന്നീട് നടത്തിയ ചർച്ചകളുടെ ഫലമായാണ് സമഗ്ര ശിക്ഷാ കേരളയുടെ 92.41 കോടി രൂപയുടെ ആദ്യ ഗഡു കേന്ദ്രം അനുവദിച്ചത്. ഇത് പിഎം ശ്രീ ഫണ്ടല്ല. ഈ തുക, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ലഭിക്കേണ്ടിയിരുന്ന റീഇംബേഴ്‌സ്‌മെന്റ് തുകയിൽ നിന്ന് കേന്ദ്രം അഡ്ജസ്റ്റ് ചെയ്യുകയാണുണ്ടായത്.
കേന്ദ്ര സർക്കാർ ഫണ്ട് നിഷേധിച്ചപ്പോൾ സംസ്ഥാന ഖജനാവിൽ നിന്നാണ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആനുകൂല്യങ്ങൾ നൽകിയത്. ഇതാണ് സത്യം എന്നിരിക്കെ, ആടിനെ പട്ടിയാക്കുന്ന രീതിയിൽ തൊടുന്യായങ്ങൾ പറഞ്ഞ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. 'നിങ്ങളുടെ നയമല്ല ഞങ്ങളുടെ നയം' എന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞത് സത്യമാണെന്ന് വ്യക്തമാവുകയാണ്. എൽഡിഎഫ് നയമല്ല യുഡിഎഫിന്റേതെന്ന് അവർ വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും ഫേസ്ബുക് പോസ്റ്റിലൂടെ വി ശിവൻകുട്ടി പ്രതികരിച്ചു.










0 comments