print edition കേരളം പിന്മാറിയിരുന്നു; കേന്ദ്രത്തിന്റെ സത്യവാങ്മൂലം പുറത്ത്


സ്വന്തം ലേഖകൻ
Published on Jun 19, 2026, 03:00 AM | 1 min read
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽനിന്ന് എൽഡിഎഫ് സർക്കാർ പിന്മാറിയെന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്‌മൂലം പുറത്ത്. ധാരണപത്രത്തിൽ എൽഡിഎഫ് സർക്കാർ 2025 ഒക്ടോബർ 16ന് ഒപ്പിട്ടെങ്കിലും തുടർനടപടികളിൽനിന്ന് പിന്മാറിയെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്.
ധാരണപത്രം നടപ്പാക്കുന്നത് 2025 നവംബർ 12ന് മരവിപ്പിച്ചെന്നും നടപടി 2020ലെ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിലെ വൈമനസ്യമാണ് പ്രതിഫലിപ്പിക്കുന്നതെന്നും സത്യവാങ്‌മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഏപ്രിൽ 20ന് സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് ഇക്കാര്യം.
ധാരണപത്രത്തിൽ ഒപ്പിട്ടതല്ലാതെ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു നടപടിയും എൽഡിഎഫ-് സർക്കാർ സ്വീകരിച്ചിട്ടില്ല. പദ്ധതിയുടെ ഭാഗമാകേണ്ട സ്‌കൂളുകളെ തെരഞ്ഞെടുക്കാനുള്ള അപേക്ഷയും നൽകിയില്ല. തുടർനടപടികളിലേക്ക് കടക്കണമെന്നാവശ്യപ്പെട്ട് പലവട്ടം കേന്ദ്രം കത്ത് നൽകി. എന്നാൽ, നടപടി മരവിപ്പിക്കുകയാണെന്ന കത്താണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മറുപടിയായി നൽകിയത്.
സമഗ്രശിക്ഷാപദ്ധതി പ്രകാരമുള്ള ഫണ്ട് വിതരണം, ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി പ്രത്യേക അധ്യാപകരുടെ നിയമനം തുടങ്ങിയവയിലെ കേരളത്തിന്റെ സത്യവാങ്‌മൂലത്തിനുള്ള മറുപടിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. കേന്ദ്രസർക്കാർ നൽകിയ 99.27 കോടി രൂപ എസ്‌എസ്‌കെയ്‌ക്കുള്ള കേരളത്തിന്റെ വിഹിതമാണെന്നും സത്യവാങ്‌മൂലത്തിലുണ്ട്.










0 comments