പിഎം ശ്രീ: യുഡിഎഫ് കൺവീനറെ തള്ളി മുസ്ലീം ലീഗ്; ചർച്ച നടന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചതോടെ മുഖം നഷ്ടപ്പെട്ട മുസ്ലിംലീഗ് യുഡിഎഫ് നേതൃത്വത്തിനെതിരെ രംഗത്ത്. വ്യാഴാഴ്‌ച ചേർന്ന യുഡിഎഫ് ഏകോപനസമിതി യോഗത്തിൽ പിഎം ശ്രീയെ കുറിച്ച് ചർച്ച നടന്നിട്ടില്ലെന്ന് മന്ത്രിയും മുസ്ലിംലീഗ് ജനറൽ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് യോഗത്തിൽ അങ്ങനെയൊരു അജണ്ടയില്ല. അടിസ്ഥാന രഹിതമായ വാർത്തായാണ് മാധ്യമങ്ങൾ നൽകിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പിഎം ശ്രീയെക്കുറിച്ച് യുഡിഎഫ് യോഗത്തിൽ ചർച്ച നടന്നെന്നും പദ്ധതിയിൽനിന്ന് പിൻവാങ്ങില്ലെന്നും സ്‌കൂളുകൾ ഏതൊക്കെയെന്ന് തീരുമാനിക്കുമെന്നുമാണ് കൺവീനർ അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. അതേ കുറിച്ചുള്ള ചോദ്യത്തിന് കൺവീനർ അദ്ദേഹത്തിന്റെ ശൈലിയിൽ മറുപടി പറഞ്ഞതാവുമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ മറുപടി. പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് ലീഗ് എംപി അബ്ദുൾ വഹാബിന് കേന്ദ്രസർക്കാർ രാജ്യസഭയിൽ മറുപടി നൽകിയെന്ന ചോദ്യത്തിന് മറുപടി പറയാതെ മന്ത്രി ഒഴിഞ്ഞു മാറുകയും ചെയ്തു.
പ്രതിപക്ഷത്തായിരിക്കെ പിഎം ശ്രീ പദ്ധതിക്കെതിരെ കടുത്ത നിലപാടെടുത്ത യുഡിഎഫ് ഭരണത്തിലെത്തിയതോടെ മലക്കംമറിയുകയായിരുന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ അറബിക്കടലിലെന്നു പറഞ്ഞവർ മന്ത്രിമാരായി. എൽഡിഎഫ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടതിനാൽ പദ്ധതിയിൽനിന്ന് പിൻമാറാനാകില്ല എന്നായിരുന്നു അധികാരത്തിലെത്തിയപ്പോഴുള്ള വാദം. അധികാരത്തിലെത്താനുള്ള കുറുക്കുവഴി മാത്രമായിരുന്നു യുഡിഎഫിന് പിഎം ശ്രീ.










0 comments