OK ന്യായീകരിച്ചോളൂ; പിഎം ശ്രീയിലെ നിലപാടിൽ യുഡിഎഫിന് സാമൂഹിക മാധ്യമങ്ങളിൽ ട്രോൾ

തിരുവനന്തപുരം: പ്രതിപക്ഷത്തായിരിക്കുമ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങി പിഎം ശ്രീയുമായി മുന്നോട്ടുപോകുന്ന യുഡിഎഫ് നിലപാടിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ട്രോളോടു ട്രോൾ. അധികാരമേറ്റാൽ അറബിക്കടലിൽ വലിച്ചെറിയുമെന്ന് പറഞ്ഞ ശേഷം പിന്നീട് പദ്ധതിയുടെ നടത്തിപ്പുകാരായി മാറിയ മുസ്ലീം ലീഗ്, യുഡിഎഫ് നേതൃത്വത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ചാനൽ ചർച്ചയിൽ പിഎം ശ്രീയെ ന്യായീകരിക്കാൻ ലീഗ്, കോൺഗ്രസ് നേതാക്കൾ എത്തിയതോടെ 'OK ന്യായീകരിച്ചോളൂ' എന്ന പേരിൽ യുഡിഎഫിന്റെ കപട മുഖം സാമൂഹിക മാധ്യമങ്ങളിൽ തുറന്നുകാട്ടപ്പെട്ടു.
വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീനൊപ്പം പിഎം ശ്രീയെ വലിയവായിൽ എതിർത്ത മന്ത്രി കെ എം ഷാജി അടക്കമുള്ള നേതാക്കൾക്കെതിരെ ലീഗ് പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായെത്തി. ബിജെപിയുടെ നയം ലീഗ് മന്ത്രി നടപ്പാക്കുന്നത് എങ്ങനെ വിശദീകരിക്കുമെന്ന പ്രതിസന്ധിയിലാണ് നേതൃത്വം. വ്യാപക വിമർശനം ഉയർന്നതോടെയാണ് പിഎം ശ്രീ യുഡിഎഫിൽ ചർച്ച ചെയ്തിട്ടില്ലെന്ന് മുസ്ലിംലീഗ് ജനറൽ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് പറയേണ്ടി വന്നത്.
വ്യാഴാഴ്‌ച ചേർന്ന യുഡിഎഫ് ഏകോപനസമിതി യോഗത്തിൽ പിഎം ശ്രീയെ കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നും അങ്ങനെയൊരു അജണ്ടയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ പിഎം ശ്രീയെക്കുറിച്ച് യുഡിഎഫ് യോഗത്തിൽ ചർച്ച നടന്നെന്നും പദ്ധതിയിൽനിന്ന് പിൻവാങ്ങില്ലെന്നും സ്‌കൂളുകൾ ഏതൊക്കെയെന്ന് തീരുമാനിക്കുമെന്നുമാണ് കൺവീനർ അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷവും പിഎം ശ്രീ നടപ്പാക്കില്ലെന്ന് ലീഗ് പ്രഖ്യാപിച്ചിരുന്നു. മുസ്ലിം യൂത്ത്‌ലീഗും എംഎസ്‌എഫും പ്രമേയം പാസാക്കുകയും പ്രതിഷേധം നടത്തുകയുംചെയ്തു. പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതോടെ ഇവരുടെയെല്ലാം വായടഞ്ഞു. മുൻ സർക്കാരിന്റെ തലയിലിട്ട് കേന്ദ്രനയം നടപ്പാക്കാനുള്ള വ്യഗ്രതയിലാണ് യുഡിഎഫ്.










0 comments