മാനന്തവാടിയിൽ കോൺഗ്രസ് കാലുവാരി; ചതിക്കുപിന്നിലെ 'കൈ' വെളിപ്പെടുത്തി പി കെ ജയലക്ഷ്മി

കൽപ്പറ്റ: കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും കാലുവാരലും പരസ്യമായി തുറന്നുപറഞ്ഞ് മുൻ മന്ത്രി പി കെ ജയലക്ഷ്മി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തന്നെ പിന്നിൽ നിന്ന് കുത്തിയത് സ്വന്തം പാർടിക്കാർ തന്നെയാണെന്ന് ജയലക്ഷ്മി പറഞ്ഞു. മാനന്തവാടി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന തനിക്കെതിരെ കോൺഗ്രസിനുള്ളിൽ തന്നെ ഗൂഢാലോചന നടന്നതായും അവർ ആരോപിച്ചു. വെള്ളമുണ്ടയിൽ നടന്ന യുഡിഎഫ് കൺവെൻഷനിലാണ് ജയലക്ഷ്മിയുടെ വെളിപ്പെടുത്തൽ.
സ്ഥാനാർഥിയെന്ന നിലയിൽ കോൺഗ്രസിലെ ചതി തിരിച്ചറിയാൻ കഴിഞ്ഞില്ല. യുഡിഎഫ് പ്രവർത്തകരെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് ഒരു വിഭാഗം കരുനീക്കം നടത്തിയത്. പ്രചാരണ സാമഗ്രികൾ പുഴയിൽ എറിഞ്ഞും വീടുകൾ തോറും കയറി തനിക്ക് വോട്ട് ചെയ്യരുതെന്ന് നേരിട്ട് ആവശ്യപ്പെട്ടതും അറിയാം. വ്യക്തികളിടെ പേരുകൾ വെളിപ്പെടുത്തുന്നില്ലെന്നും ജയലക്ഷ്മി പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാരിൽ മന്ത്രിയായിരുന്നു ജയലക്ഷ്മി. 2016ലും 2021ലും മാനന്തവാടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഒ ആർ കേളുവിനോട് ജയലക്ഷ്മി പരാജയപ്പെട്ടു. ഇത്തവണ ഉഷ വിജയനാണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥി. പടലപ്പിണക്കവും പരസ്യപ്പോരും കോൺഗ്രസിൽ രൂക്ഷമാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജയലക്ഷ്മിയുടെ വെളിപ്പെടുത്തൽ യുഡിഎഫ് ക്യാമ്പുകളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.










0 comments