എംഎൽഎമാരിൽ ഒരാളാകണം മുഖ്യമന്ത്രി എന്നേ പറഞ്ഞുള്ളൂ; രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെടും: പി ജെ ജോസഫ്

തൊടുപുഴ: മുഖ്യമന്ത്രി ചർച്ചയിൽ ക്ഷണിച്ചത് കൊണ്ടാണ് ഘടകക്ഷികൾ അഭിപ്രായം പറഞ്ഞതെന്നും എംഎൽഎമാരിൽ ഒരാളാകണം മുഖ്യമന്ത്രി എന്നേ പറഞ്ഞുള്ളൂ എന്നും കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി ജെ ജോസഫ്. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെടുമെന്നും പി ജെ ജോസഫ് പറഞ്ഞു. സർക്കാർ രൂപീകരണ ചർച്ചകൾക്കായി തൊടുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കോൺഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനം നീളുകയാണ്. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തത്വത്തിൽ ധാരണയായെങ്കിലും വി ഡി സതീശന് വേണ്ടിയുള്ള മുസ്ലിംലീഗിന്റെ കടുത്ത സമ്മർദമാണ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയത്. ബുധനാഴ്‌ച രാവിലെ കോൺഗ്രസ് നേതൃത്വം ലീഗ് നേതാക്കളെ ഫോണിൽ ബന്ധപ്പെട്ട് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സതീശനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടിൽ ലീഗ് ഉറച്ചുനിന്നു. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാൽ ഒരു ഘടകകക്ഷിയുടെ വലിയ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൂടി ലഭിച്ചതോടെ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവർ ആശയക്കുഴപ്പത്തിലായി.
തെരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലും പുതിയ സർക്കാർ അധികാരമേറ്റിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാവാത്തത് ദേശീയതലത്തിൽ തന്നെ കോൺഗ്രസിന് നാണക്കേടായി.











0 comments