print edition പരസ്‌പര വിശ്വാസം നഷ്ടപ്പെട്ട് കോൺഗ്രസും ജോസഫ് വിഭാഗവും

കോട്ടയം:
ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ പിടിച്ചെടുത്ത കോൺഗ്രസ് നിലപാടിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പ്രതിഷേധം നീറിപ്പുകയുന്നു. സീറ്റുകൾ വിട്ടുകൊടുക്കാൻ നേതൃത്വം തയ്യാറായതിൽ ജില്ലയിലെയും മണ്ഡലങ്ങളിലെയും നേതാക്കളും പ്രവർത്തകരും രോഷാകുലരാണ്. ഇടുക്കിയിൽ കോൺഗ്രസ് സ്ഥാനാർഥി റോയ് കെ പൗലോസിനെതിരെ പരസ്യമായി കേരള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാലേ ജയിക്കൂ എന്ന് പറയുന്നത് ശരിയല്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതിയംഗം നോബിൾ ജോസഫ് പറഞ്ഞു. തങ്ങളുടെ നേതാക്കളും ഇക്കാര്യത്തിൽ വീഴ്‌ച വരുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
1991 മുതൽ കേരള കോൺഗ്രസ് വിഭാഗങ്ങൾ മത്സരിക്കുന്ന സീറ്റാണിത്. ഇത്തവണ സ്ഥാനാർഥികളായി തന്റെ കാര്യം സുരക്ഷിതമാക്കാൻ മോൻസ് ജോസഫാണ് ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ കോൺഗ്രസിന് വിട്ടുകൊടുത്തതെന്നാണ് പാർടിയിലെ ആക്ഷേപം.
ഏറ്റുമാനൂരിൽ കോൺഗ്രസ് സ്ഥാനാർഥി നാട്ടകം സുരേഷിനെതിരെ ജോസഫ് വിഭാഗം പ്രതിഷേധത്തിലാണ്. ജോസഫ് വാഴയ്ക്കനെ മാറ്റിനിർത്തി സുരേഷിനെ സ്ഥാനാർഥിയാക്കിയതിൽ കോൺഗ്രസിലും അമർഷമുണ്ട്. ചങ്ങനാശേരിയിൽ ജോസഫ് വിഭാഗത്തിൽ തന്നെയാണ് തർക്കം. സ്ഥാനാർഥി വിനു ജോബിനെതിരെ കഴിഞ്ഞതവണ മത്സരിച്ച വി ജെ ലാലിയാണ് പരസ്യമായി രംഗത്തെത്തിയത്. പണം കൊടുത്താണ് വിനു ജോബ് സീറ്റ് തരപ്പെടുത്തിയതെന്നാണ് വിമർശം.











0 comments