ad
Deshabhimani

പി ജയരാജന്റെ പുസ്തകം വർ​ഗീയവിരുദ്ധ പോരാട്ടങ്ങൾക്ക് പ്രചോദനം: പിണറായി

Sanathanikalude Hindutva Vazhikal book release

പി ജയരാജൻ രചിച്ച് ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ' പുസ്തകം പിണറായി വിജയനിൽനിന്ന് ശുഭാംഗാനന്ദ സ്വാമി ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on May 20, 2026, 02:37 PM | 2 min read

കണ്ണൂർ: സ്വന്തം ശരീരംകൊണ്ടും ജീവൻകൊണ്ടും സംഘപരിവാറിനും എല്ലാ വർ​ഗീയശക്തികൾക്കുമെതിരെ പൊരുതിനിന്ന ചരിത്രമാണ് പി ജയരാജന്റേതെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. പി ജയരാജൻ രചിച്ച്, ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന പുസ്തകം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.


ശരീരംകൊണ്ട് സഖാവ് ജയരാജൻ അനുഭവിച്ച വ്യക്തിപരമായ ആക്രമണങ്ങൾ കൂടി നോക്കിയാൽ ഈ പുസ്തകമെഴുതാൻ ഈ ജീവിതം ബാക്കിയായി എന്നത് തന്നെ അങ്ങേയറ്റത്തെ യാദൃശ്ചികതയാണ്. ആ പോരാട്ട ചെറുത്തുനിൽപ്പ് പരമ്പരയിലെ ഏറ്റവും പുതിയ സംഭാവനയാണ് ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന പുസ്തകം. രാഷ്ട്രീയവും സാമൂഹികവുമായ പ്രവർത്തനങ്ങൾക്കിടയിൽ ​ഗവേഷണബുദ്ധിയോടെ ഇത്തരമൊരു കൃതി എഴുതാൻ സമയം കണ്ടെത്തിയത് അഭിനന്ദനാർഹമാണ്. പുതുതലമുറയ്ക്കും വർ​ഗീയവിരുദ്ധ പോരാട്ടങ്ങൾക്കും പ്രചോദനമാകുന്നതാകും ഈ ​പുസ്തകം.


എല്ലാ മതവർ​ഗീയ ശക്തികളും ജനങ്ങളുടെ ഒരുമ തകർക്കാൻ രം​ഗത്തുവരുന്ന കാലമണിത്. ഹിന്ദുത്വ വർഗീതക്കെതിരായ സമരം ഹിന്ദുവിനും ഹിന്ദുമതത്തിനുമെതിരായ സമരമാണെന്നും, വർഗീയ ഇസ്ലാമിസത്തിനെതിരായ സമരം മുസ്ലീമിനും ഇസ്ലാം മതത്തിനുമെതിരായ സമരമാണെന്നുമുള്ള കപട നരേറ്റീവ്‌ സൃഷ്ടിക്കുന്നുണ്ട്‌. ഇതുവഴി രക്ഷപ്പെടാനും ശക്തിപ്പെടാനുമാണ്‌ ഇരുപക്ഷത്തെയും വർഗീയ ശക്തികൾ ശ്രമിക്കുന്നത്‌. വർഗീയതക്കെതിരായ സമരം കോടിക്കണക്കിനായ മതവിശ്വാസികളെയും ചേർത്തുപിടിച്ചാണ്‌ നടത്തേണ്ടത്‌.


വർ​ഗീയതക്കെതിരായ സമരം കോടിക്കണക്കായ വിശ്വാസികളെക്കൂടി അണിനിരത്തിവേണം നടത്താൻ. അതുകൊണ്ടുതന്നെ മതത്തെയും വർ​ഗീയതയെയും വേർതിരിച്ച് കാണാനാകണം. വർ​ഗീയതയെ ശക്തമായി എതിർത്ത് പോകുക എന്നതാണ് പ്രധാനം. വിശ്വാസിവിഭാ​ഗങ്ങളെ തെറ്റിധരിപ്പിച്ച് സ്വന്തം പക്ഷത്ത് ചേർക്കാനുള്ള വർ​ഗീയ- ഭീകരവാദശക്തികളുടെ ശ്രമങ്ങളെ പരാജയപ്പെടുത്തണം. മതത്തെക്കുറിച്ചുള്ള കപട ബോധമാണ് വർ​ഗീയത ഉൽപാദിപ്പിക്കുന്നത്.


ഇത്തരം കാര്യങ്ങളെയാകെ വെറുതെയങ്ങ് പറഞ്ഞുപോകാതെ ചരിത്രത്തിലെ തെളിവുകൾ എടുത്ത് സമർത്ഥിക്കുകയാണ് പുസ്കതത്തിലൂടെ ജയരാജൻ ചെയ്യുന്നത്. ഈ പുസ്തകത്തിനെതിരെ ഇപ്പോൾതന്നെ സംഘപരിവാർ ഭീഷണി തുടങ്ങിയിട്ടുണ്ട്. അവരുടെ ചോദ്യങ്ങളെ നേരിട്ടും മറുപടി പറഞ്ഞുമാണ് മതനിരപേക്ഷസമൂഹം ചെറുക്കേണ്ടത്. അതിനുള്ള ഉത്തരങ്ങൾ ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന പുസ്കതത്തിലുണ്ട്. അതറിയുവന്നതുകൊണ്ടുതന്നെയാണ് ഈ മുറവിളികൾ.- പിണറായി പറഞ്ഞു.


കണ്ണൂർ എ കെ ജി ഹാളിൽ നടന്ന ചടങ്ങിൽ ശിവഗിരി ട്രസ്റ്റ് ജന. സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി പുസ്തകം ഏറ്റുവാങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌ അധ്യക്ഷനായി. കെ ടി കുഞ്ഞിക്കണ്ണൻ പുസ്‌തകം പരിചയപ്പെടുത്തി. ഡോ. വിനിൽ പോൾ സംസാരിച്ചു. എം പ്രകാശൻ സ്വാഗതവും പി ജയരാജൻ നന്ദിയും പറഞ്ഞു.


400 രൂപ മുഖവിലയുള്ള പുസ്‌തകത്തിന്റെ രണ്ടു പതിപ്പുകൾ ഇതിനകം തന്നെ വിറ്റഴിഞ്ഞു. ചിന്ത, ദേശാഭിമാനി ബുക്ക്‌ സ്‌റ്റാളിലും ഓൺലൈനിലും ലഭ്യമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home