വാൽപ്പാറ വാഹനാപകടം
നികത്താനാവാത്ത നഷ്ടം; മരിച്ചവരുടെ കുടുംബത്തിന് സർക്കാർ സഹായം നൽകും, മുഖ്യമന്ത്രി

അപകടത്തിന്റെ ചിത്രം (ഇടത്) പിണറായി വിജയന്‍ (വലത്)
തിരുവനന്തപുരം: വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ചിരുന്ന വാഹനപകടത്തിൽ യാത്രികർക്ക് ജീവൻ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ലയിലെ സ്കൂൾ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. അവരുടെ വിയോഗം നാടിനാകെ നികത്താനാവാത്ത നഷ്ടമാണ്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് ആവശ്യമെങ്കിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സ്‌കൂൾ അവധിക്കാലമായതിനാലാണ് പാങ്ങ് ജിഎൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും വാൽപ്പാറയിലേക്ക് വിനോദയാത്ര പോയത്. വെള്ളിയാഴ്ച രാവിലെയാണ് 13 പേരടങ്ങുന്ന സംഘം ട്രാവലർ വാനിൽ അതിരപ്പിള്ളി വഴി വാൽപ്പാറയിലേക്ക് പോയതെന്നാണ് വിവരം. ചെങ്ങോട്ടൂർ സ്വദേശിയായ മുഹമ്മദ് ഫാഹിസായിരുന്നു ട്രാവലറിന്റെ ഡ്രൈവർ. അതിരപ്പിള്ളി സന്ദർശിച്ചശേഷം സംഘം മലക്കപ്പാറ വഴി വാൽപ്പാറയിലെത്തി. തുടർന്ന് വാൽപ്പാറയിൽനിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
മലപ്പുറം-കോഴിക്കോട് ഭാഗത്ത് നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. വൈകീട്ട് 5.30ഓടെ നടന്ന വാഹനാപകടത്തിൽ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പടെ ഒമ്പത് പേരാണ് അപകടത്തിൽ മരണപ്പെട്ടത്. വാൽപ്പാറയിൽ നിന്ന് പൊള്ളാച്ചിയിലേയ്ക്കുള്ള 13-ാം ഹെയർപിൻ വളവിൽ വെച്ചുണ്ടായ അപകടത്തിൽ മലപ്പുറം പാങ് പാറമ്മൽ സ്‌കൂളിലെ അധ്യാപകരാണ് മരിച്ചത്. അപകടത്തിൽ വാഹനം പൂർണമായി തകർന്നു.










0 comments