print edition വൻ അഴിമതിക്ക് കളമൊരുങ്ങുന്നു: പിണറായി

വീര്യം കുറഞ്ഞ മദ്യനികുതി വിഷയത്തിൽ ധനബില്ലിന്റെ ചര്‍ച്ച ബഹിഷ്‌കരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നേതൃത്വത്തിൽ നിയമസഭയ്ക്ക് മുന്നിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിക്കുന്നു
തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്ന വ്യവസ്ഥകളുള്ള ധനബിൽ പാസാക്കിയതിലൂടെ വൻ അഴിമതിക്ക് സർക്കാർ തുടക്കം കുറിച്ചെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മദ്യവ്യാപനത്തിന് അവസരമൊരുക്കുകയാണ് സർക്കാരെന്നും ബിൽ അവതരണം ബഹിഷ്‌കരിച്ചശേഷം നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ ഇങ്ങനെ മദ്യമൊഴുക്കാനുള്ള സാഹചര്യം ഒരു സർക്കാരും ഒരുക്കിയിട്ടില്ല. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നടപ്പാക്കണമെന്ന് മുഖ്യമന്ത്രിക്കാണ് നിർബന്ധം. എന്താണ് ഇത്ര നിർബന്ധം. ആർക്കാണ് ഇത്ര ധൃതി. ഇവിടെയാണ് അഴിമതി വെളിവാകുന്നത്.
മദ്യത്തിനുണ്ടായിരുന്ന നികുതിയിൽ 130 ശതമാനത്തിലധികം ഇളവു വരുത്തി. യുഡിഎഫിലോ കോൺഗ്രസിലോ ചർച്ച നടത്താതെയാണ് ഈ തീരുമാനം. മന്ത്രിസഭപോലും ചർച്ചചെയ്തില്ല. എല്ലാവരെയും ഇരുട്ടിൽനിർത്തി മുഖ്യമന്ത്രി ഒളിച്ചുകടത്തൽ നടത്തുന്നു.
ധനബിൽ അവതരിപ്പിച്ചത് മദ്യനികുതിയിളവിന് നിയമപ്രാബല്യം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ്. ഇത് തിരിച്ചറിഞ്ഞുതന്നെയാണ് പ്രതിപക്ഷം ക്രമപ്രശ്നം ഉന്നയിച്ചത്. എന്നാൽ മുട്ടാപ്പോക്ക് നയമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ബിൽ പാസാക്കിയിട്ട് രാഷ്ട്രീയ തീരുമാനമെടുക്കും എന്ന് പറയുന്നതിൽ കാര്യമില്ല. നിയമസഭയ്ക്ക് മുകളിൽ എക്സിക്യൂട്ടീവിനെ പ്രതിഷ്ഠിക്കാനാണ് ശ്രമമെന്നും പിണറായി പറഞ്ഞു.











0 comments