എല്ലാവിധ പിന്തുണയും നല്‍കി ഐഎൻടിയുസി എന്നും ഒപ്പമുണ്ട്: ആർ ചന്ദ്രശേഖരൻ

തിരുവനന്തപുരം : കശുവണ്ടി വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ട കേസിൽ തനിക്ക് എല്ലാവിധ പിന്തുണയും നല്‍കി ഐഎൻടിയുസി എന്നും ഒപ്പമുണ്ടെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാര്‍ ഉത്തരവ് വായിച്ചതിൽ അപാകതയില്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു. സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കോടതിലെത്തുന്നതിന് മുന്‍പ് എങ്ങനെയാണ് പരാതിക്കാരന് ലഭിച്ചതെന്ന് ആർ ചന്ദ്രശേഖരൻ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
'എന്തുകൊണ്ടാണ് പതിനേഴ് വർഷക്കാലം ഒരേയൊരു സ്ഥാപനത്തിനെതിരെ കേസ് നടത്തിയതെന്ന് പരാതിക്കാരൻ തന്നെ പറയേണ്ടതുണ്ട്. എങ്ങനെയാണ് കേരളം മുതൽ ഡൽഹിയിൽ സുപ്രീംകോടതി വരെ പരാതിക്കാരൻ കേസ് നടത്തുന്നത്. പരാതിക്കാരന് ഒരു രൂപയുടെ വരുമാനം പോലുമില്ലെന്നുള്ള പൊലീസിന്റെ റിപ്പോർട്ട് ഞങ്ങളുടെ കൈയിലുണ്ട്. എനിക്ക് കേസ് നടത്താൻ എന്റെ സംഘടനയുണ്ട്. എനിക്ക് എന്ത് ആവശ്യം വന്നാലും എന്റെ സംഘടന ഒപ്പമുണ്ട്. അതിൽ ഒരു സംശയവുമില്ല. ഞാൻ ഒരു തുറന്ന പുസ്തകം പോലെയാണ്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനിൽ ഉണ്ടായിരുന്നയാളാണ് ഞാൻ. പരാതിക്കാരന്റെ പ്രശ്നമെന്താണെന്ന് അയാളോട് തന്നെ ചോദിക്കണം.
പ്രോസിക്യൂഷൻ ചെയ്യാനുള്ള ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു. 'സർക്കാർ അനുമതി നൽകിയിരിക്കുന്ന പ്രോസിക്യൂഷൻ നേരിട്ടാൽ എന്റെ പ്രശ്നം തീരുമല്ലോ? പ്രോസിക്യൂഷൻ എന്ന് പറഞ്ഞാൽ ശിക്ഷയല്ല. പിണറായി വിജയൻ എന്ന വ്യക്തിയോട് സംസാരിക്കുന്നത് അപരാധമാണെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. മുഖ്യമന്ത്രി വി ഡി സതീശൻ അദ്ദേഹത്തിനോട് സംസാരിക്കാറുണ്ടല്ലോ. ഒരു സ്ഥാപനത്തിനെതിരെ പരാതി ഉയർന്നാൽ, അത് നൽകിയാളുമായും പ്രതിഭാഗത്ത് നിൽക്കുന്നയാളുമായുമാണ് മാധ്യമങ്ങൾ സംവദിക്കേണ്ടത്. അഴിമതി നടന്നിട്ടുണ്ടോയെന്ന് പറയേണ്ടത് കോടതിയാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. കൃത്യമായ വിചാരണ നടത്തണമെന്നും ക്രമക്കേട് നടന്നില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാകും കഴിഞ്ഞ സർക്കാർ പ്രോസിക്യൂഷന് അനുമതി നൽകാതിരുന്നതെന്നും നേരത്തെയും ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിരുന്നു.











0 comments