റഷ്യ-യുക്രെയ്ൻ സംഘർഷം കടുക്കുന്നു; റഷ്യയിൽ 8,500-ഓളം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഉക്രൈൻ റഷ്യയിൽ നടത്തിയ ആക്രമണം |Photo:Genya Savilov/AFP/Getty Images
മോസ്കോ : 2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യൻ പ്രദേശങ്ങൾക്ക് നേരെ യുക്രൈൻ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 8,500ഓളം സാധാരണക്കാർ കൊല്ലപ്പെട്ടതായി റഷ്യ. റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അംബാസഡർ റൊഡിയൻ മിറോഷ്നിക്കാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. 2022 ഫെബ്രുവരി മുതൽ 2026 ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം ആകെ 30,913 സിവിലിയന്മാർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. ഇതിൽ 8,434 മരണങ്ങൾ ഉൾപ്പെടുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 42 റഷ്യൻ പ്രദേശങ്ങളിലെ ജനവാസ മേഖലകൾക്ക് നേരെ യുക്രൈൻ ആക്രമണമുണ്ടായതായി മിറോഷ്നിക് അറിയിച്ചു.
സ്റ്റാരോബെൽസ്കിലെ കോളേജ്, ബ്രയാൻസ്കിൽ ബെലാറഷ്യൻ കുട്ടികൾ സഞ്ചരിച്ച ബസ്, യെനാകിയേവോയിലെ യാത്രാ ബസ് എന്നിവയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, 2014 മുതൽ ഇതുവരെ 373 കുട്ടികൾ കൊല്ലപ്പെടുകയും 1,845 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള യുക്രൈന്റെ ആക്രമണങ്ങളെ അപലപിച്ച റഷ്യ, അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർക്ക് ഔദ്യോഗിക നയതന്ത്ര കുറിപ്പ് കൈമാറി.
അതേസമയം, മോസ്കോ ലക്ഷ്യമിട്ടെത്തിയ 28 യുക്രൈനിയൻ ഡ്രോണുകൾ റഷ്യൻ വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടതായി മോസ്കോ മേയർ സെർജി സൊബയാനിൻ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയോടെ തലസ്ഥാന നഗരത്തിന് നേരെ വന്ന 8 ഡ്രോണുകൾ കൂടി തകർത്തതായും അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തകർ പരിശോധന നടത്തുകയാണെന്നും വ്യക്തമാക്കി.
കിഴക്കൻ ഉക്രൈനിലെ തന്ത്രപ്രധാന നഗരമായ കോസ്റ്റ്യാന്റിനിവ്കയുടെ പൂർണ നിയന്ത്രണം റഷ്യൻ സൈന്യം പിടിച്ചെടുത്തു. ഡോണെറ്റ്സ്ക് മേഖലയിലെ ഉക്രൈന്റെ പ്രധാന പ്രതിരോധ കോട്ടയായിരുന്നു ഈ നഗരം. കോസ്റ്റ്യാന്റിനിവ്ക കീഴടക്കിയതിന് വലിയ തന്ത്രപ്രധാനമായ പ്രാധാന്യമുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രതികരിച്ചു. ഡോൺബാസ് മേഖലയിലെ പ്രധാന ഗതാഗത ഹബ്ബും വ്യവസായ കേന്ദ്രവുമാണ് ഈ നഗരം.
2026ന്റെ തുടക്കം മുതൽ ഇതുവരെ ഡോൺബാസിലും നോവോറോസിയയിലുമായി 133 ജനവാസ മേഖലകളും 3,000 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശവും റഷ്യൻ സൈന്യം പിടിച്ചെടുത്തതായി പുടിൻ അവകാശപ്പെട്ടു. റഷ്യൻ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ യുക്രൈൻ ആക്രമണം ശക്തമാക്കാൻ ശ്രമിക്കുന്തോറും സ്വന്തം ജനങ്ങളെ സംരക്ഷിക്കാൻ റഷ്യ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.











0 comments