print edition ധവളപത്രം എന്ന ഉമ്മാക്കി കാട്ടി വായടപ്പിക്കേണ്ട: പിണറായി

പിണറായി വിജയൻ

സ്വന്തം ലേഖകൻ
Published on Jun 03, 2026, 02:14 AM | 1 min read
തിരുവനന്തപുരം: ധവളപത്രം എന്ന ഉമ്മാക്കികാട്ടി വായടപ്പിക്കാൻ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ധവളപത്രം പുറത്തിറക്കുമ്പോൾ പറയേണ്ടത് പറയും. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ. നേരത്തെ പറഞ്ഞ വാചകങ്ങളിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് സംസ്ഥാനത്തോട് പറയണമെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്നുള്ള വാക്കൗട്ട് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ഇന്ധനവില വർധനയെ തുടർന്നുള്ള പ്രതിസന്ധി സഭയിൽ അവതരിപ്പിച്ചപ്പോൾ മുഖ്യമന്ത്രി സ്വീകരിച്ച സമീപനം ദൗർഭാഗ്യകരമാണ്. പ്രശ്‌നത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ മുഖവുര പറഞ്ഞ് നിർത്തുകയാണുണ്ടായത്. പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവ് അതീവ ഗുരുതര പ്രതിസന്ധിയാണ് സൃഷ്‌ടിച്ചത്. ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, തട്ടുകട, കാറ്ററിങ് മേഖലകളാകെ തകർച്ചയിലാണ്. കെഎസ്‌ആർടിസി തകർച്ചയിലേക്ക് നീങ്ങുന്നു. എണ്ണവില നിർണയാധികാരം എണ്ണക്കമ്പനികൾക്ക് നൽകിയത് കോൺഗ്രസാണ്. ബിജെപി അത് അതിശക്തമായി തുടരുന്നു. 2004ൽ പെട്രോൾവില ലിറ്ററിന് 33.79 രൂപയായിരുന്നു. 2017ൽ അത് 72.26 ആയും ഇപ്പോൾ 115.45 രൂപയായും വർധിപ്പിച്ചു. അപ്പോഴൊന്നും കേന്ദ്രത്തെ കുറ്റപ്പെടുത്താൻ യുഡിഎഫ് തയ്യാറായില്ല.
വെനസ്വേലൻ, റഷ്യൻ എണ്ണ ഇറക്കുമതി അമേരിക്കൻ പ്രസിഡന്റ് ട്രംപിന് ഇഷ്‌ടമല്ലെന്നതിനാൽ ഇന്ത്യ അത് നിർത്തി. ട്രംപ് കൽപ്പിച്ചാൽ കീഴടങ്ങുന്ന നിലയിലാണ് കേന്ദ്ര സർക്കാർ.
എൽപിജി വിലയുടെ 57 ശതമാനം നികുതിയാണ്. കഴിഞ്ഞ ബജറ്റിൽ എക്‌സൈസ് നികുതി ഏർപ്പെടുത്തി. അത് കുറയ്‌ക്കാനെങ്കിലും സംസ്ഥാനത്തിന് ആവശ്യപ്പെടാം. കേന്ദ്രം ഇന്ധനവില കൂട്ടുമ്പോൾ പൂർണ ഉത്തരവാദിത്വം സംസ്ഥാനത്തിനുമേൽ കെട്ടിവയ്‌ക്കാനാണ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഇന്നത്തെ മുഖ്യമന്ത്രി ശ്രമിച്ചത്. ഇന്ധനവില വർധിപ്പിച്ചപ്പോൾ 2018ലും 2022ലും സംസ്ഥാന സർക്കാർ നികുതിയിളവ് നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.











0 comments