'നിങ്ങൾ പറയുന്ന നമ്പരൊന്നും വീണയുടേതല്ല'; കേന്ദ്രഏജൻസികൾ മറ്റുപാർടികൾക്കുനേരെ വന്നാൽ കോൺഗ്രസ് ആഘോഷിക്കും: പിണറായി

പിണറായി വിജയൻ
തിരുവനന്തപുരം: രാജ്യത്തെ ബിജെപി ഇതര പാർടികൾക്കുനേരെ കഠിനമായ നീക്കങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. അതിന് ഏറ്റവും വൃത്തികെട്ട രൂപത്തിൽ ഉപയോഗിച്ചതാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇ ഡി)നെ. പക്ഷേ, സ്വന്തം നേതാക്കൾക്കുനേരെ കേന്ദ്രഏജൻസികൾ വരുമ്പോൾ മാത്രം പ്രതികരിക്കുന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വത്തിന്റേതെന്നും പിണറായി പറഞ്ഞു. കഴിഞ്ഞ ദിവസം ഇ ഡി നടത്തിയ റെയ്ഡുകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‍രിവാളിനെതിരെ എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്നും അറസ്റ്റ് ചെയ്യാത്തതെന്നുമാണ് കോൺഗ്രസ് ചോദിച്ചത്. അദ്ദേഹത്തിനെതിരെ കേസെടുത്തപ്പോൾ പടക്കം പൊട്ടിച്ച് കോൺഗ്രസ് ആഘോഷിക്കുകയും ചെയ്തു. അതുകൊണ്ടാണ് കേരളത്തിൽ ഇ ഡിയുടെ നടപടി വന്നപ്പോൾ കെജ്‍രിവാളും എം കെ സ്റ്റാലിനും കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടിനെയും വിമർശിച്ചത്. ബിജെപിയുടെ ഇത്തരം നീക്കങ്ങൾക്കെതിരെ പരമാവധി യോജിപ്പാണ് വളർത്തിക്കൊണ്ടുവരേണ്ടത്. എന്നാൽ കോൺഗ്രസിന്റേത് വിഭിന്നമായ സമീപനമാണ്. ഇ ഡി റെയ്ഡിൽ മുഖ്യമന്ത്രി വി ഡി സതീശൻ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും പിണറായി മറുപടി നൽകി.
ഇ ഡി നടത്തിയ പരിശോധനയ്ക്ക് ശേഷം മകൾ ടി വീണയുടെ ബാങ്ക് അക്കൗണ്ടുകളെ സംബന്ധിച്ച് മാധ്യമങ്ങൾ നൽകിയ വാർത്തകൾ തെറ്റാണെന്നും പിണറായി പറഞ്ഞു. എത്രയോ കൂടുതൽ നമ്പരുകൾ മാധ്യമങ്ങൾ പറയുന്നുണ്ടായിരുന്നു. ആ നമ്പരൊന്നും വീണയുടെയല്ല. വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്തിട്ടുണ്ട്. പരിശോധനയിൽ ഉദ്യോഗസ്ഥർ തന്നോടൊന്നും ചോദിച്ചില്ലെന്നും പിണറായി പറഞ്ഞു.










0 comments