print edition അവയവമാറ്റ ചികിത്സയുൾപ്പെടെ സാധാരണക്കാർക്ക് ലഭ്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം
ആർദ്രം മിഷനിലൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവയവമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചെലവേറിയ ചികിത്സകൾ സാധാരണക്കാർക്ക് സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ക്യാൻസർ ചികിത്സാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും ചികിത്സാ ചെലവ് കുറയ്ക്കുകയും ചെയ്യും. ലാബുകൾ പരസ്പരം ബന്ധിപ്പിച്ച് ആധുനിക പരിശോധനാ സംവിധാനങ്ങൾ ഉറപ്പാക്കുമെന്നും വൈബ് 4 വെൽനെസ് കാമ്പയിൻ ഉദ്‌ഘാടനംചെയ്‌ത് മുഖ്യമന്ത്രി പറഞ്ഞു.
പകർച്ചവ്യാധി നിർണയത്തിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ അത്യാധുനിക ലാബ് സൗകര്യങ്ങളും ഗവേഷണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക് എന്നിവ കുറയ്ക്കുന്നതിൽ രാജ്യാന്തര ശ്രദ്ധ കൈവരിക്കാൻ സാധിച്ചു. എല്ലാവർക്കും ആരോഗ്യമുള്ള ജീവിതം ഉറപ്പുവരുത്തുന്നതിൽ കേരളം രാജ്യത്ത് ഒന്നാമതാണ്. കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. ഇതിനോടകം ആരംഭിച്ച ‘പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി വരുംകാലത്ത് ‘വാർഡിൽ ഒരു കളിക്കളം' എന്ന ലക്ഷ്യത്തിലേക്ക് വ്യാപിപ്പിക്കും. സൈക്ലിങ്, മാലിന്യ നിർമാർജനം, ലഹരിവിരുദ്ധ പരിപാടികൾ എന്നിവയും കാമ്പയിന്റെ ഭാഗമായി നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.










0 comments