print edition കേന്ദ്രം ഫണ്ട് തന്നില്ലെങ്കിലും ജല്‍ജീവന്‍ തുടരും: മുഖ്യമന്ത്രി

പിണറായി (കണ്ണൂർ)
കേന്ദ്രം ഫണ്ട് തന്നില്ലെങ്കിലും ജൽജീവൻ മിഷന്റെ തുടർപദ്ധതികൾ മുടങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗ്രാമീണ മേഖലയിലെ വീടുകളിൽ ടാപ്പിലൂടെ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ വ്യവസ്ഥകളെല്ലാം പാലിച്ചിട്ടും കേന്ദ്രസർക്കാർ പണം അനുവദിക്കുന്നില്ല. സംസ്ഥാന വിഹിതം ചെലവഴിച്ചുകഴിഞ്ഞു. ഇനി കിട്ടേണ്ടത് കേന്ദ്രവിഹിതമാണെന്നും പാറപ്രത്ത് എൽഡിഎഫ് വികസന സംവാദ സംഗമത്തിൽ അദ്ദേഹം പറഞ്ഞു.
വാട്ടർ അതോറിറ്റി മുഖേനയുള്ള ജൽജീവൻ മിഷനിൽ ഇനിയും ബൃഹദ്‌പദ്ധതികൾ ആവിഷ്‌കരിക്കേണ്ടതുണ്ട്. മന്ത്രിസഭ അംഗീകരിച്ച പദ്ധതികൾ കേന്ദ്രം അനുമതി നൽകാതെ അനിശ്‌ചിതത്വത്തിലാണ്. എങ്കിലും പദ്ധതികൾ മുടങ്ങില്ല. കേന്ദ്ര പദ്ധതികളിൽ മുൻകാലങ്ങളിൽ 60:40 അനുപാതത്തിലാണ് സംസ്ഥാന– കേന്ദ്ര വിഹിതമെങ്കിൽ ഇപ്പോഴത് 75:25 ആയി. കൂടുതൽ തുക സംസ്ഥാനമാണ് വഹിക്കേണ്ടത്. വലിയ ഭാരമാണ് അടിച്ചേൽപ്പിക്കുന്നത്. ചെലവിടുന്ന തുക നൽകുന്നുമില്ല. നാടിന്റെ വികസനം മുടക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്.
വികസനത്തിൽ മാത്രമല്ല, ക്ഷേമത്തിലും ഉൗന്നിയാണ് എൽഡിഎഫ് സർക്കാർ ഭരണം നടത്തുന്നത്. സാമൂഹ്യക്ഷേമ പെൻഷൻ രണ്ടായിരം രൂപയായി വർധിപ്പിച്ചു. ഇത് കൊടുക്കാൻ പാടില്ലെന്നാണ് കേന്ദ്രം പറയുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെയും അവരെ നയിക്കുന്ന ആർഎസ്‌എസിന്റെയും നിലപാടുകളോട് യോജിക്കുകയാണ് കോൺഗ്രസ്. പ്രതിസന്ധി ഘട്ടങ്ങളിലൊന്നും സഹായിക്കാത്ത കേന്ദ്രത്തിനെതിരെ യുഡിഎഫ് എംപിമാർ പാർലമെന്റിൽ ശബ്‌ദമുയർത്തിയില്ല. കേരളത്തെ ദ്രോഹിക്കാൻ ബിജെപിയെ സഹായിക്കുന്ന നിലപാടാണെടുത്തത്. 12ന് നടന്ന അഖിലേന്ത്യ പണിമുടക്കിൽ പങ്കെടുക്കുന്നതിൽനിന്ന് ഐഎൻടിയുസിയെ കോൺഗ്രസ് സംസ്ഥാനത്ത് വിലക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.











0 comments