print edition അതിവേഗ റെയിൽ ; കേന്ദ്രത്തിന്റേത് വിചിത്ര സമീപനം : മുഖ്യമന്ത്രി

പത്തനംതിട്ട
അതിവേഗ റെയിലിന്റെ കാര്യത്തിൽ കേന്ദ്രസർക്കാർ വിചിത്ര സമീപനമാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ട്രെയിൻയാത്രയിലെ സമയനഷ്‌ടം പരിഹരിക്കാനാണ് അർധ അതിവേഗ റെയിൽ പദ്ധതി മുന്നോട്ടുവച്ചത്. സ്വാഭാവികമായി അനുമതി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇവിടെ പദ്ധതികളൊന്നും വരാൻ പാടില്ലെന്ന സമീപനമാണ് യുഡിഎഫിനും രാജ്യം ഭരിക്കുന്ന ബിജെപിക്കുമുള്ളത്. കേരളത്തിന്റെ വികസനം രാജ്യത്തിന്റെ വികസനം കൂടിയാണെന്നത് മറന്നുള്ള നിലപാടാണ് കേന്ദ്ര സർക്കാരിൽനിന്നുണ്ടായത്.
ടെക്‌നോക്രാറ്റ് ഇ ശ്രീധരൻ ഒരു പദ്ധതി മുന്നോട്ടുവച്ചു. ആ പദ്ധതിപ്രകാരം മുന്നോട്ടുപോയാൽ കേന്ദ്രഅനുമതി ഉണ്ടാകുമെന്നാണ് ശ്രീധരൻ പറഞ്ഞത്. ഏതു പദ്ധതിയായാലും അതിവേഗം പോകുന്ന ട്രെയിൻ കേരളത്തിലുണ്ടാകണമെന്നാണ് സർക്കാർ നിലപാട്. ഇ ശ്രീധരന്റെ പദ്ധതി കെ വി തോമസ് വഴി കേന്ദ്ര റെയിൽമന്ത്രിയെ അറിയിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും മറുപടിയുണ്ടായില്ല. പിന്നീട് ഡൽഹിയിൽ കേന്ദ്രമന്ത്രിയെ കണ്ടപ്പോൾ പദ്ധതിയെപ്പറ്റി ആദ്യമായി കേൾക്കുന്ന ഭാവമാണുണ്ടായത്. അതിവേഗ പദ്ധതിതുടങ്ങാൻ കേന്ദ്രാനുമതി ലഭിച്ചെന്നു പറയുന്നതിൽ വസ്‌തുതയില്ലെന്ന് മനസിലായി.
കേന്ദ്ര ബജറ്റിനുമുമ്പ് കേന്ദ്ര ആരോഗ്യമന്ത്രിയെക്കണ്ട് എയിംസിനായി ആവശ്യമുന്നയിച്ചതാണ്. പക്ഷേ അവഗണിച്ചു. അഞ്ച് പ്രധാന മെഡിക്കൽ കേന്ദ്രങ്ങൾ ബജറ്റിൽ പ്രഖ്യാപിച്ചപ്പോഴും കേരളത്തിന് അനുവദിച്ചില്ല. ആയുർവേദ മേഖലയെയും പരിഗണിച്ചില്ല.
ശബരി റെയിലിന്റെ ചെലവിന്റെ പകുതി വഹിക്കാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചപ്പോൾ കേന്ദ്രം പറഞ്ഞത് ആദ്യം സ്ഥലം ഏറ്റെടുക്കാനാണ്. നമുക്ക് പദ്ധതി ആവശ്യമായതുകൊണ്ട് സ്ഥലം ഏറ്റെടുക്കാമെന്ന് കേന്ദ്രത്തെ അറിയിച്ചു. എന്നാൽ കേന്ദ്രബജറ്റിൽ പദ്ധതി സ്ഥാനം പിടിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.










0 comments