print edition കേരളത്തിൽ ആർഎസ്എസ് അജൻഡ നടപ്പാക്കുന്ന സർക്കാർ: പിണറായി

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം വി എസ് അച്യുതാനന്ദൻ നഗറിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു/ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ
വി എസ് അച്യുതാനന്ദൻ നഗർ (തൃശൂർ): ആർഎസ്എസ് അജൻഡ അപ്പാടെ നടപ്പാക്കുന്ന സർക്കാരാണ് യുഡിഎഫിന്റേതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതിന്റെ ആദ്യ ചുവടുവയ്പായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചത്. രണ്ടു ചരണങ്ങളേ പാടേണ്ടതുള്ളൂ എന്ന കോൺഗ്രസ് നയം നിലനിൽക്കുമ്പോഴാണ് ഇത്. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കണം എന്ന് ഉത്തരവിറക്കിയ ഏക സംസ്ഥാനം കേരളമാണ്. ആർഎസ്എസ് അജൻഡയ്ക്ക് എത്രമാത്രം വഴിപ്പെട്ടു എന്നതിന്റെ തെളിവാണത്.
വഖഫ് ബോർഡ് പുനഃസംഘടനയിൽ കേന്ദ്രനയം നടപ്പാക്കാമെന്ന് ഹൈക്കോടതിയിൽ അങ്ങോട്ടുപോയി പറഞ്ഞവരാണ് ഈ സർക്കാർ.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വഖഫ് നിയമ ഭേദഗതിയുടെ നിയമസാധുത ചോദ്യംചെയ്ത് നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. അതിന്റെ വിധിവരെ കാത്തിരിക്കാമെന്നാണ് ഇപ്പോൾ പറയുന്നത്. കോടതിയിൽ കേസുണ്ട് എന്ന് ആശ്വസിച്ച് ഇരിക്കുകയല്ല വേണ്ടത്. കേസ് കൃത്യമായി നടത്താൻ സാധിക്കണം.
കേന്ദ്രനിയമം ശരിയല്ലെന്ന് ശക്തമായി വാദിക്കാനാകണം. എന്നാൽ യുഡിഎഫിൽനിന്ന് അത് പ്രതീക്ഷിക്കാനാവില്ല. ഓരോ വിഷയത്തിലും ആർഎസ്എസ് അജൻഡയ്‌ക്കനുസരിച്ച് നീങ്ങുന്ന സർക്കാരാണിത്.
അധികാരമില്ലെങ്കിലും തങ്ങൾക്ക് കേരളത്തിൽ ഭരിക്കാനാവും എന്ന് ആർഎസ്എസ് മനസ്സിലാക്കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ഗവർണർ പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി. എവിടെനിന്നാണ് ഇതിന് അധികാരം ലഭിക്കുന്നത്.
ഇതിനെതിരെ ഒരക്ഷരം മിണ്ടാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും- പിണറായി വിജയൻ പറഞ്ഞു.










0 comments