print edition ദുരന്തനിവാരണം താളംതെറ്റി; ഗുരുതര അനാസ്ഥ: പിണറായി

തിരുവനന്തപുരം : കേരളം പ്രളയക്കെടുതി നേരിടുന്പോൾ സർക്കാർ ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവുംമൂലം ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. സംസ്ഥാനത്ത് 209 ക്യാമ്പിൽ 5792 പേരുണ്ടെന്നാണ് വിവരം. ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ സർക്കാർ ഊർജിതമാക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ മൂഴിയാർ ഡാം തുറന്നുവിട്ടെന്ന ആരോപണമുണ്ട്. വ്യാപാരികൾക്ക് കടകളിലെ സാധനങ്ങൾ സുരക്ഷിതമാക്കാൻ സമയം ലഭിച്ചില്ല. ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥ ആശങ്കപ്പെടുത്തുന്നതാണ്.
ഭക്ഷണവിതരണത്തിൽ വീഴ്ചയുണ്ടായെന്ന് സർക്കാർതന്നെ സമ്മതിച്ചു. ഉദ്യോഗസ്ഥരുടെ ഏകോപനക്കുറവുകാരണം സന്നദ്ധപ്രവർത്തകരും നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും ചേർന്നാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഭരണസംവിധാനം കൂടുതൽ ജാഗ്രതയോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കണം.
ദുരന്തബാധിതർക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന്, സുരക്ഷിത താമസം, നഷ്ടപരിഹാരം എന്നിവ ഉറപ്പാക്കണം. വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണം. പ്രതിസന്ധിയെ അതിജീവിക്കാൻ സർക്കാർ സംവിധാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരും പൊതുസമൂഹവും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും പിണറായി വിജയൻ അഭ്യർഥിച്ചു.








0 comments